പയ്യന്നൂർ:പെരിങ്ങോം, മാതമംഗലത്ത് തെയ്യം കാണാന്‍ എത്തിയ വയോധികയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സഹായികളായ രണ്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജിതം. പാണപ്പുഴ പറവൂരിലെ പാപ്പിനിശേരിവളപ്പില്‍ ഹൗസില്‍ പി.വി രുക്മിണിയെ (76) കവര്‍ച്ചക്കിരയാക്കിയ കര്‍ണ്ണാടക കോലാര്‍ മുല്‍ബാഗ് സ്വദേശിനിയും വീരാജ്‌പേട്ട ചാമുണ്ടേശ്വരി ക്ഷേത്രത്തിന് സമീപം താമസക്കാരിയുമായ അനിത (39), വീരാജ്‌പേട്ട ടവര്‍ഗേറ്റിലെ ആര്‍. ഗീത (40) എന്നിവരെയാണ് പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്.
മാതമംഗലം പുലിയൂര്‍കാളി ക്ഷേത്രത്തില്‍ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. രുക്മിണി തെയ്യത്തിനെ തൊഴാന്‍ നില്‍ക്കുമ്പോള്‍ നാലുപേരും ചേര്‍ന്ന് കഴുത്തിലൂടെ കയ്യിട്ട് ആറ് ലക്ഷം വിലമതിക്കുന്ന ലോക്കറ്റടക്കം അഞ്ചരപവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പൊട്ടിച്ചയുടന്‍ തന്നെ രുക്മിണി സംഭവം അറിഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥലത്ത് ഉണ്ടായിരുന്നവരെയും പൊലീസിനെയും വിവരം അറിയിച്ചു. രുക്മിണി മോഷ്ടാക്കളുടെ പിന്നാലെ കരഞ്ഞുകൊണ്ട് ഓടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ രണ്ടുപേരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മറ്റുരണ്ടുപേര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. മാല മോഷ്ടിക്കുന്ന ദൃശ്യം അമ്പലത്തിലെ സി.സി.ടി.വിയില്‍ നിന്ന് പൊലീസ് ശേഖരിച്ചു. അറസ്റ്റിലായ സ്ത്രീകളില്‍ നിന്ന് മാല കിട്ടിയിട്ടില്ല. ഓടി രക്ഷപ്പെട്ടവരുടെ കയ്യിലാണ് മാലയുള്ളതെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.







