കണ്ണൂര്‍: പള്ളിക്കുന്ന് എടച്ചേരി സ്വദേശി കെ.നാരായണനെ തട്ടിക്കൊണ്ടുപോയി പണവും സ്വത്തും തട്ടിയെടുത്ത കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. പൂതപ്പാറ അരയാക്കണ്ടിപ്പാറ അജ്മീര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ശ്യാംസുന്ദര്‍ (45) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ടൗണ്‍ പൊലീസ് ഇൻസ്പെക്ടർ കൈലാസനാഥന്റെ നിര്‍ദേശപ്രകാരം സീനിയര്‍ സി.പി.ഒമാരായ ബൈജു, സംഗീത് എന്നിവര്‍ ചേര്‍ന്ന് എറണാകുളം വൈറ്റിലയില്‍ വച്ചാണ് പിടികൂടിയത്.
2013 ആഗസ്ത് ആറിനാണ് താഴെചൊവ്വയില്‍ വച്ച് ഒരു വാനില്‍ നാരായണനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വാനില്‍ വച്ച് ഭീകരമായി അക്രമിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 35,160 രൂപയും വാച്ചും വിവാഹമോതിരവും തട്ടിയെടുത്തു. നാരായണന്റെ പേരിലുള്ള 14 സെന്റ് സ്ഥലം മറ്റൊരാളുടെ പേരില്‍ നിര്‍ബന്ധിച്ച് രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയും ചെയ്തു. ആഗസ്ത് 23ന് യോഗശാല റോഡില്‍ നാരായണനെ ഇറക്കിവിടുകയായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ശ്യാംസുന്ദര്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഹണിട്രാപ്പ് ഉള്‍പ്പെടെ മറ്റ് നിരവധി കേസില്‍ പ്രതിയാണ് ശ്യാം.







