തളിപ്പറമ്പ്:ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പ്രമാദമായ കേസില്‍ പത്ത് സി.പി.എം പ്രവർത്തകർക്ക് 25 വര്‍ഷം തടവും 2,60,000 രൂപ വീതം പിഴയും. തളിപ്പറമ്പ് ജില്ലാ അഡീ. സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്ത് ആണ് ഇന്ന് (ശനിയാഴ് ച )കേസില്‍ ശിക്ഷ വിധിച്ചത്. പ്രതികളെ വെള്ളിയാഴ്ച കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു.
സി.പി.എം ആലക്കോട് ഏരിയാ കമ്മിറ്റിയംഗവും തളിപ്പറമ്പ് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ചെയര്‍മാനുമായ തിമിരി എളയാട് മേമന ഹൗസില്‍ എം.കെ.പ്രദീപ്കുമാര്‍ (59), സി.പി.എം മുന്‍ ഏരിയാ സെക്രട്ടറിയും ആലക്കോട് ഗ്രാമപഞ്ചായത്തംഗവുമായ തിമിരി അടുക്കം ഇടത്തിലെ വീട്ടില്‍ ഹൗസ് പി.വി.ബാബുരാജ് (52), തിമിരി കാരയാട് തെക്കിനിയില്‍ ഹൗസില്‍ ടി.വി.ബിനു എന്ന ഉടുമ്പു ബിനു (47), സി.പി.എം തിമിരി ലോക്കല്‍ സെക്രട്ടറി കൂത്തമ്പലം പനയംതട്ട പുതിയപുരയില്‍ ഹൗസില്‍ പി.പി.സത്യന്‍ (50), മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം തിമിരി അടുക്കം ഇടത്തില്‍ വീട്ടില്‍ ഹൗസില്‍ ഇ.വി.വിനോദ്കുമാര്‍ (52), മുന്‍ ലോക്കല്‍ സെക്രട്ടറി തിമിരി എളയാട് പാലേരി വിജയന്‍ (56), എളയാട് കരിപ്പാല്‍ പടിഞ്ഞാറെ വീട്ടില്‍ കെ.പി.സുരേഷ് (56), തിമിരി ചെറുപാറ തെക്കേവയല്‍ ഹൗസില്‍ ടോബി (44), മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം തിമിരി കോറോത്ത് വളപ്പില്‍ ജനാര്‍ദനന്‍ (63), തിമിരി കാരയാട് മാന്‍വെട്ടുംകുന്നേല്‍ ഹൗസില്‍ ശിവപ്രസാദ് (57) എന്നിവരെയാണ് ശിക്ഷിച്ചത്. ഐ.പി.സി 143 വകുപ്പ് പ്രകാരം ആറ് മാസം കഠിനതടവ്, ഐ.പി.സി 147 പ്രകാരം ആറ് മാസം കഠിനതടവ്, 148 പ്രകാരം ഒരു വര്‍ഷം കഠിനതടവ്, 324 പ്രകാരം മൂന്ന് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും 307 പ്രകാരം അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും എക്‌സ്‌പ്ലോസീവ് ആക്ട് മൂന്ന് പ്രകാരം പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും അഞ്ച് പ്രകാരം അഞ്ച് വര്‍ഷം തടവും അര ലക്ഷം രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്. കേസിലെ രണ്ടാം പ്രതി ടി.വി.ബിനു എന്ന ഉടുമ്പു ബിനു ഒഴികെയുള്ള പ്രതികള്‍ തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. അതിനാല്‍ പത്ത് വര്‍ഷം തടവ്ശിക്ഷയാണ് അനുഭവിക്കേണ്ടിവരിക. എന്നാല്‍ ബിനു 25 വര്‍ഷവും ശിക്ഷയനുഭവിക്കണമെന്ന് വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.
എഫ്.ഐ.ആറില്‍ 12 പ്രതികളുണ്ടായിരുന്നു. അതില്‍ വി.സി.ബാബു, ആശാരി വിജയന്‍ എന്നിവരെ അന്വേഷണഘട്ടത്തില്‍ ഒഴിവാക്കുകയായിരുന്നു.
2011 നവംബര്‍ 27ന് വൈകുന്നേരം 4.30 ഓടെ തിമിരി ഔവര്‍ കോളേജിന് സമീപം വച്ച് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക്‌നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. പ്രദേശത്ത് ആര്‍.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. സംഭവത്തിന് തലേദിവസം സ്ഥലത്ത് സി.പി.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം നടന്നിരുന്നു. ഇതില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവര്‍ത്തകരെ പിറ്റേ ദിവസം വാഹനങ്ങളില്‍ വീട്ടിലേക്ക് തിരിച്ചുകൊണ്ടു പോകുന്നതിനിടയിലാണ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബെറിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 30 ഓളം പ്രവര്‍ത്തകരാണ് വാഹനത്തിലുണ്ടായിരുന്നത്. അതില്‍ ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെറുപുഴ സ്വദേശികളായ ഇ.വി.രാമചന്ദ്രന്‍, എ.ടി.സന്തോഷ്, ചന്ദ്രന്‍, ജോജി ഫിലിപ്പ്, ലാല്‍കൃഷ്ണന്‍, എം.സി.നാരായണന്‍, എം.കെ.മുരളി, ഷിജില്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ യു.രമേശന്‍ ഹാജരായി.







