ബംഗളൂരു: പക്ഷാഘാതം ബാധിച്ചു തളർന്നു കിടന്ന മാതാവിനെ മകൻ നാലാം നിലയിൽ നിന്ന് തള്ളിയിട്ടു കൊന്നു. ബംഗളൂരു ആർ.ആർ.നഗറിലെ ബി ഇ എം എൽ ലേഔട്ടിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. എഴുപത്തിരണ്ടുകാരിയായ സവിത്രമ്മ എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്. നാലു വർഷമായി തളർവാതം ബാധിച്ചു കിടപ്പിലാണ് സവിത്രമ്മ. കൊലപാതകവുമായി ബന്ധപ്പെട്ട് മകൻ വെങ്കിടേഷിനെ (42) പോലീസ് കസ്റ്റഡിയിലെടുത്തു. മാതാവിന്റെ ദീർഘകാലമായുള്ള അസുഖവും അതിനെ തുടർന്നുള്ള മനോവിഷമവും പ്രയാസവുമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയെ ചോദ്യം ചെയ്യുകയാണ്. വെങ്കിടേഷിനു മാനസിക അസ്വസ്ഥതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലയ്ക്ക് പിന്നിൽ സാമ്പത്തിക വിഷമതകൾ ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു.







