റോഡരികില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറകള്‍ കണക്ഷന്‍ നല്‍കുന്നതിന് മുമ്പ് മോഷ്ടാക്കള്‍ അപഹരിച്ചു

തിരുവനന്തപുരം: റോഡരികില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സ്ഥാപിച്ച ലക്ഷങ്ങള്‍ വില വരുന്ന ക്യാമറകള്‍ കണക്ഷന്‍ നല്‍കുന്നതിന് മുമ്പ് മോഷ്ടാക്കള്‍ അപഹരിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഏഴ് സിസിടിവി ക്യാമകളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്.
രാത്രികാലങ്ങളില്‍ ഹോട്ടല്‍- അറവുശാല മാലിന്യങ്ങള്‍ വന്‍തോതില്‍ തള്ളുന്ന സ്ഥലമാണിത്.

തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്ക് മുതല്‍ ശാസ്തവട്ടം തോപ്പുമുക്ക് വരെയുള്ള ഭാഗത്താണ് കെല്‍ട്രോണ്‍ മുഖേന പഞ്ചായത്ത് ക്യാമറകള്‍ സ്ഥാപിച്ചത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാല്‍ ഈ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമായിരുന്നു. ഇതോടെയാണ് കുറ്റവാളികളെ പിടികൂടാന്‍ ക്യാമറ വയ്ക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. കണക്ഷന്‍ നല്‍കുന്ന ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് ക്യാമറകള്‍ കാണാതായത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ റോഡില്‍ മാലിന്യം തള്ളിയവരില്‍ നിന്ന് പഞ്ചായത്ത് ഒരു ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. ക്യാമറ മോഷ്ടിച്ച സംഭവത്തില്‍ പഞ്ചായത്ത് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page