കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന 2.65 കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയിൽ . പെരിങ്ങത്തൂര്‍ മത്തിപ്പറമ്പ് കേളോത്ത് ഹൗസില്‍ കെ.അജ്മല്‍ (25), പെരിങ്ങത്തൂര്‍ പുളിയനമ്പ്രം ഒ.പി ഹൗസില്‍ ഒ.പി.സാബിത്ത് (30) എന്നിവരാണ് പിടിയിലായത്. തലശേരി എ.എസ്.പി: ഡോ. നന്ദഗോപന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി.നിതിന്‍രാജിന്റെ നിര്‍ദേശപ്രകാരം കണ്ണൂർ ടൗണ്‍ പൊലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ്‌നാഥിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കാള്‍ടെക്‌സ് ജംഗ്ഷനില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

കാറില്‍ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം. 500ന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. ഡാന്‍സാഫ് സംഘവും കണ്ണൂര്‍ എസ്.പിയുടെ സ്‌ക്വാഡും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കാസര്‍ക്കോട് നിന്നാണ് ഇവര്‍ പണവുമായി പെരിങ്ങത്തൂരിലേക്ക് പുറപ്പെട്ടതെന്നാണ് സൂചന. ഇവര്‍ക്കെതിരെ മറ്റ് കേസുകളുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ഉച്ചയോടെയാണ് ഇരുവരുടെയുംഅറസ്റ്റ് രേഖപ്പെടുത്തിയത്.







