ഗാന്ധി നഗർ: ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ ദിഷാർ ഖാൻ (42) ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ നവസാരിയിലായിരുന്നു നിഷ്ഠുരമായ അക്രമം.ഏപ്രിൽ 5ന് നവസാരിയിലെ സിസോദര ഗ്രാമത്തിലാണ് സംഭവം. മുംബൈയിൽ ജോലി ചെയ്തിരുന്ന ഖാൻ, സുഹൃത്തുക്കളായ മുഹമ്മദ് നാസിം മുല്ലയും പർവേസ് മുൾട്ടാനിയും ക്ഷണിച്ചതനുസരിച്ചാണ് ഗുജറാത്തിലെത്തിയത്. ഇവർ പ്രാദേശിക യുവാക്കളോടൊപ്പം ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെടുകയും കളിയിൽ ഖാൻ 30,000 രൂപ നേടുകയും ചെയ്തു. ഇതോടെ ഇരു വിഭാഗവും തമ്മിൽ തർക്കമാരംഭിച്ചു. ഖാൻ കള്ളത്തരം നടത്തിയാ ണ് കളിയിൽ നേടിയതെന്നു സ്ഥലവാസികളായ യുവാക്കൾ ആരോപിക്കുകയും തർക്കം രൂക്ഷമാവുകയും ചെയ്തതോടെ മറുവിഭാഗം ഖാനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് വടികളും ബെൽറ്റുകളും ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നുവെന്നു പറയുന്നു. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഖാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ ആറു പേരെ നവസാരി പോലീസ് അറസ്റ്റ് ചെയ്തു. മന്ഥൻ ബോറാഡ്, ഭൗതിക് പ്രജാപതി, അശോക് പാഞ്ചാൽ, ജിഗോ പട്ടേൽ, പ്രതീക് ഹൽപതി, കെവിൻ പട്ടേൽ എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം, കലാപം എന്നിവയുൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കളിയിൽ നേടിയ 30,000 രൂപ പിന്നീട് ഖാന്റെ സുഹൃത്ത് മുല്ല പ്രതികളിൽ ഒരാൾക്ക് തിരികെ നൽകിയതായും പോലീസ് പറഞ്ഞു.







