മലപ്പുറം: വെള്ളാപ്പള്ളിയുടെ ചില നിലപാടുകളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി തുറന്നടിച്ചു. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മൗനം പാലിക്കുന്നതിനിടയിലാണ് എം എ ബേബി പരസ്യ വിമർശനം ഉന്നയിച്ചത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ താൻ വഹിക്കുന്ന ചുമതലകൾക്കും ഉത്തരവാദിത്വത്തിനും നിരക്കുന്നതാണോ എന്നു വെള്ളാപ്പള്ളി ചിന്തിക്കണമെന്നു ബേബി പറഞ്ഞു. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയതു സ്വജന മര്യാദയുടെ പേരിലാണെന്നു ബേബി പറഞ്ഞു. മതമാണ്, മതമാണു പ്രശ്നമെന്നു ഒരു ലീഗ് നേതാവു പ്രസംഗിക്കുന്നതു കേട്ടു. അങ്ങനെയൊക്കെയും ഈ നാട്ടിൽ നടക്കുന്നുവെന്നു ബേബി ചൂണ്ടിക്കാട്ടി. ബി.ജെ.പി. ജയിക്കുന്ന സാഹചര്യമുണ്ടാവുമ്പോൾ ഏതെങ്കിലും പാർട്ടി എൽ.ഡി.എഫിനു വോട്ട് ചെയ്യണമെന്നു തീരുമാനിച്ചാൽ സ്വഭാവശുദ്ധിയില്ലാത്ത വോട്ട് വേണ്ടെന്നു പറയുന്നതു ബി.ജെ.പിയുമായി ബന്ധപ്പെട്ടവരാണെന്നു സി.പി.എം. ദേശീയ സെക്രട്ടറി വിശദീകരിച്ചു.







