തിരുവനന്തപുരം: വോട്ടെടുപ്പിന് ഇനി അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കേ സർക്കാരിന്റെ ക്ഷേമ-വികസന പദ്ധതികളെ മുൻനിര്‍ത്തി പ്രചാരണത്തിന്എൽഡിഎഫ് ഊന്നൽ നൽകുന്നു . സംസ്ഥാന പര്യടനം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി ഇന്ന് മുതൽ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പ്രചാരണ രംഗത്ത് സജീവമാകും.
പിണറായി വിജയൻ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും പ്രവർത്തകർക്കും ‘ക്യാപ്റ്റൻ’ ആയിരുന്നു. ഇപ്പോഴും ആ നില തുടരുന്നുണ്ടെങ്കിലും ഇടയ്ക്കിടെ ആ വിശേഷണം പൊതുവേദികളിൽ അധികം ഉപയോഗിച്ചിരുന്നില്ല. എന്നാൽ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, പ്രമുഖ നേതാക്കൾ വീണ്ടും അദ്ദേഹത്തെ ‘ക്യാപ്റ്റൻ’ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ എല്ലാവരും ‘സഖാവ്’ എന്നൊരു പേരിൽ അറിയപ്പെടുന്നവരാണ്. എന്നാൽ കാലക്രമേണ നേതാക്കൾക്ക് വ്യത്യസ്ത വിശേഷണങ്ങൾ ലഭിച്ചിട്ടുണ്ട്. എകെജിയെ ‘പാവങ്ങളുടെ പടത്തലവൻ’ എന്നും, ഇഎംഎസിനെ ‘സൈദ്ധാന്തികൻ’ എന്നും, വിഎസിനെ ‘കണ്ണേ കരളേ’ എന്നും വിശേഷിപ്പിച്ചിരുന്നു. അതുപോലെയാണു പിണറായി വിജയനു ‘ക്യാപ്റ്റൻ’ എന്ന വിശേഷണം ലഭിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ ‘ക്യാപ്റ്റൻ’ തരംഗം ശക്തമായപ്പോൾ, സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്കു തുടര്‍ഭരണം സാധ്യമായി. ഈ വിശേഷണം വിമര്‍ശനങ്ങൾക്ക് ഇടയാക്കിയെങ്കിലും, പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അതിനെ സ്‌നേഹത്തോടെ അംഗീകരിച്ചവരാണ്.







