ഓട്ടോ ഡ്രൈവര്‍ 10 ലക്ഷം രൂപ തട്ടിയെടുത്തശേഷം ഓട്ടോയില്‍ നിന്ന് തള്ളിയിട്ട് രക്ഷപ്പെട്ടെന്ന് പരാതി; വീട്ടമ്മ കെണിഞ്ഞു

തിരുവനന്തപുരം: ട്രഷറിയില്‍ അടയ്ക്കാന്‍ കൊണ്ടുപോയ 10 ലക്ഷം രൂപ ഓട്ടോ ഡ്രൈവര്‍ തട്ടിയെടുത്തശേഷം റോഡിലേക്ക് തള്ളിയിട്ട് രക്ഷപ്പെട്ടെന്നാരോപിച്ച് റോഡില്‍ ബഹളമുണ്ടാക്കിയ വീട്ടമ്മ കെണിഞ്ഞു. തിരുവനന്തപുരം വലിയ കലുങ്ക് സ്വദേശിനിയും ആധാരമെഴുത്ത് ഓഫീസ് ഉടമയുമായ ഓമനയമ്മ (60) ആണ് ഒടുവില്‍ കുടുങ്ങിയത്. വെള്ളനാട് സൊസൈറ്റി റോഡിനടുത്തായിരുന്നു റോഡില്‍ വീണ് കിടന്ന് ഇവര്‍ അലമുറയിട്ടത്.

പണവുമായി വെള്ളനാട് ട്രഷറിയിലേക്ക് പോകുന്ന വഴി ഓട്ടോ ഡ്രൈവര്‍ തന്നെ തള്ളിയിട്ട് കൈയിലുണ്ടായിരുന്ന പത്തുലക്ഷം രൂപ തട്ടിയെടുത്തെന്ന് പറഞ്ഞ് അലമുറയിടുകയായിരുന്ന ഇവരെ കണ്ട് സ്ഥലവാസികള്‍ റോഡില്‍ തടിച്ചുകൂടി. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് ഇവരെ ആശുപത്രിയില്‍ എത്തിച്ചു.

ഓമനയുടെ പരാതിയില്‍ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ അവയില്‍ നിന്ന് പരാതിക്കാരി പറഞ്ഞപോലെ ഒരു സംഭവവും കണ്ടെത്താനായില്ല. തുടര്‍ന്ന് പരിതിക്കാരിയെ സ്റ്റേഷനിലെത്തിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഓമനയമ്മ സത്യം വെളിപ്പെടുത്തി. ഓമനയമ്മയുടെ മൊഴി അനുസരിച്ച് 10 ലക്ഷം രൂപയില്‍ ആറുലക്ഷം രൂപ ഇവരുടെ വീടിന്റെ അടുക്കളയില്‍ നിന്നും, ബാക്കി തുക ആധാരമെഴുത്ത് ഓഫീസില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

പറണ്ടോട് സ്വദേശിയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ട്രഷറിയില്‍ അടയ്‌ക്കേണ്ട തുകയായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. വീട്ടമ്മ നാടകം കളിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. സത്യം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page