കോഴിക്കോട് : മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ എംകെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് കോഴിക്കോട് ടൗൺ സർവീസ് സഹകരണ ബാങ്ക് വെളിപ്പെടുത്തി. കോഴിക്കോട് കിഴക്കേ നടക്കാവിലെ എംകെ മുനീറിന്റെ ക്രസന്റ് ഹൗസ് എന്ന വീടിനാണ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരുന്നത്. ഈ വീടിൻറെ ജാമ്യത്തിൽ മുനീർ 35 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇപ്പോൾ പലിശ അടക്കം 58 ലക്ഷം രൂപ ആയിട്ടുണ്ടെന്ന് ബാങ്ക് പറഞ്ഞു. കുടുംബാംഗങ്ങളുടെ അപേക്ഷ അനുസരിച്ച് തുകയിൽ 9 ലക്ഷം രൂപ കുറച്ചിട്ടുണ്ടെന്നും ബാക്കിയുള്ള 49 ലക്ഷം രൂപ ഈ മാസം അടച്ചു തീർക്കാമെന്ന് അവർ സമ്മതിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതർ വെളിപ്പെടുത്തി. മുനീറിൻ്റെ വീട് നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് ലീഗ് അഖിലേന്ത്യ സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയുമായ ഫൈസൽ ബാബു നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഓരോരുത്തരുടെ വ്യക്തിപരമായ കടം തീർക്കാൻ പാർട്ടി ശ്രമിക്കുന്നത് ശരിയാവില്ല എന്ന് മുനീർ പ്രതികരിച്ചിരുന്നു. വീടിൻറെ അറ്റകുറ്റ പണിക്കാണ് കടമെടുത്തത്. വിചാരിച്ചതുപോലെ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. മറ്റൊരു വീട് വിറ്റു കുറച്ചു പണം അടച്ചിരുന്നു. താൻ ആരെയും ദ്രോഹിച്ചിട്ടില്ലെന്നും തന്നെ സഹായിക്കാൻ ആരെങ്കിലും ഉണ്ടാവുമെന്നും മുനീർ ആശ്വാസം പ്രകടിപ്പിച്ചു.








ലക്ഷം രൂപ അടക്കാൻ പണമില്ല. പക്ഷെ കോടികളുടെ റേഞ്ച് റോവറിൽ നടക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.