യാത്രാക്കൂലിയെ ചൊല്ലി ഓട്ടോഡ്രൈവറുമായി തര്‍ക്കം; പൊലീസിനെ കണ്ട് മതില്‍ ചാടിയപ്പോള്‍ കാലുകള്‍ ഒടിഞ്ഞു; സി.ഐയെ ഗ്ലാസ് കഷണം കൊണ്ട് കുത്തിയ കേസിലെ പ്രതി അറസ്റ്റില്‍

മലപ്പുറം: പരപ്പനങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ സ്റ്റെപ്റ്റോ ജോണിനെ ഗ്ലാസ് കഷണം കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ചെട്ടിപ്പടി സ്വദേശി കാട്ടുങ്ങല്‍ വീട്ടില്‍ സജേഷിനെയാണ് അറസ്റ്റുചെയ്തത്. തിരുവനന്തപുരം മംഗലുരത്ത് വച്ചാണ് പ്രതി പിടിയിലായത്.

സിഐയെ ആക്രമിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്നു സജേഷ്. കഴിഞ്ഞദിവസം മംഗലപുരത്ത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവറുമായും നാട്ടുകാരുമായും ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വിവരമറിഞ്ഞ് മംഗലാപുരം പൊലീസ് എത്തിയതോടെ ഇയാള്‍ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ഇയാളുടെ രണ്ടു കാലുകളും ഒടിഞ്ഞ് എല്ലിന് പൊട്ടലേറ്റു.

ഇതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതി റിമാന്‍ഡ് ചെയ്ത പ്രതി നിലവില്‍ പൊലീസ് കാവലില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് ചെട്ടിപ്പടി കുപ്പിവളവ് ഭാഗത്തുവെച്ച് സി.ഐയ്ക്ക് നേരെ ഗ്ലാസ് കഷണം കൊണ്ടുള്ള ആക്രമണമുണ്ടായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സജേഷിനെ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ വീട്ടുകാര്‍ സഹായം തേടിയതോടെയാണ് പൊലീസ് എത്തിയത്.

വീട്ടിലുണ്ടായിരുന്ന പൊലീസുകാരനായ സഹോദരനെ ഉള്‍പ്പെടെ ആക്രമിച്ച സജേഷ്, വീട്ടുമുറ്റത്തെ കാറും അടിച്ചുതകര്‍ത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.ഐ. സ്റ്റെപ്റ്റോ ജോണ്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിയ ഗ്ലാസ് കഷണം കൊണ്ട് കുത്തിയത്. ആക്രമണം തടയുന്നതിനിടെ ഇന്‍സ്‌പെക്ടറുടെ കൈക്ക് ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page