ആഡംബര ജീവിതത്തിനായി മോഷണം പതിവാക്കി; ഇരകള്‍ പ്രദേശത്തെ കുട്ടികള്‍; സ്വന്തം കുടുംബത്തില്‍ കൈയിട്ടതോടെ മോഷ്ടാക്കള്‍ കുടുങ്ങി

തിരുവനന്തപുരം: ആഡംബര ജീവിതത്തിന് മോഷണം പതിവാക്കിയ കൗമാരക്കാരെ പൊലീസ് കൈയോടെ പൊക്കി. വിഴിഞ്ഞം പുല്ലുവിള ഇരമ്മിയന്‍ തുറ സ്വദേശി ജിബിന്‍രാജ് (19), സുഹൃത്തായ പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രദേശവാസികളായ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് പണയംവെക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ സ്വന്തം കുടുംബത്തിലെ കുട്ടിയുടെ സ്വര്‍ണമാല മോഷ്ടിച്ചതോടെയാണ് ഇരുവരും പിടിയിലായത്.

രണ്ടാഴ്ച മുമ്പാണ് 17കാരന്‍ ബന്ധുവീട്ടിലെ കുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ചത്. കുഞ്ഞിന്റെ അമ്മ പള്ളിയില്‍പോയ സമയത്ത് വീട്ടിലെത്തിയ പതിനേഴുകാരന്‍ മാല മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ജിബിന്‍രാജിനെ വിളിച്ച് മാല ഏല്‍പ്പിച്ചു. ഇരുവരും കൂടി മുക്കോലയിലെ ഒരു സ്വര്‍ണ പണയ സ്ഥാപനത്തില്‍ കൊണ്ടുപോയി 35,000 രൂപയ്ക്ക് മാല പണയം വെച്ച് തുക വീതിച്ചെടുത്തു. ഈ പണം ഇവര്‍ ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അമ്മ പള്ളിയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിന്റെ മാല കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കേസില്‍ വഴിത്തിരിവായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ 17കാരന്‍ വീട്ടിലെത്തിയതായി കണ്ടെത്തി. വീട്ടുകാര്‍ പരാതി നല്‍കിയ വിവരം അറിഞ്ഞ് ഇതിനിടെ 17കാരനും സുഹൃത്തും മുങ്ങിയിരുന്നു. തുടര്‍ന്ന് ജിബിന്‍രാജിന്റെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

അറസ്റ്റിലായ ജിബിന്‍രാജ് ഇതേ സ്ഥാപനത്തില്‍ ഏഴിലധികം സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പതിനേഴുകാരനെ വിട്ടയച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് ജുവനൈല്‍ കോടതിയിലേക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page