വനിതാ പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍; പിടിയിലായത് ഹൊസങ്കടിയിലെ ലോഡ്ജ് മുറിയില്‍ യുവതീ യുവാക്കളുടെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘാംഗം

കാസര്‍കോട്: അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടയില്‍ വനിതാ പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. ഹൊസബെട്ടുവിലെ മൊയ്‌നുദ്ദീന്‍ സമാ(33)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരു, കല്ലാപ്പു പച്ചക്കറി മാര്‍ക്കറ്റില്‍ വച്ചാണ് അറസ്റ്റ്. പ്രതി മാര്‍ക്കറ്റില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം എത്തി അറസ്റ്റു ചെയ്തത്. കൂട്ടു പ്രതികളായ മഞ്ചേശ്വരം പിടാരര്മൂലയിലെ ഹാരിസ് (40), ബഡാജെ കജൂര്‍ മാലിയിലെ ടി കെ മുഹമ്മദ് ഫൈസല്‍ (43) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ ഇനി ഒരാളെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
2026 ജനുവരി 14ന് ഉച്ചയ്ക്ക് 12 മണിക്ക് ഹൊസങ്കടിയിലാണ് കേസിനാസ്പദമായ സംഭവം. ഉള്ളാള്‍ താലൂക്കിലെ കൈരങ്കള സ്വദേശി മുഹമ്മദ് ഹനീഫ് (41), പെണ്‍സുഹൃത്ത് ദക്ഷിണ കന്നഡ, നാട്ടക്കല്ലിലെ ഇസ്രത്ത് (30) എന്നിവരാണ് അതിക്രമത്തിനു ഇരയായത്. ഇരുവരും ഉണ്ടായിരുന്ന മുറിയിലേയ്ക്ക് അതിക്രമിച്ചു കയറിയ സംഘം യുവാവിനെയും പെണ്‍സുഹൃത്തിനെയും കട്ടിലില്‍ ഒന്നിച്ചിരുത്തി അര്‍ധ നഗ്ന വീഡിയോകളും ഫോട്ടോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി യശേഷം രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്തകേസ്. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5000 രൂപയും മൊബൈല്‍ ഫോണുമായാണ് അക്രമി സംഘം കടന്നു കളഞ്ഞത്.
കേസിലെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് സംഘം അറസ്റ്റു ചെയ്യാനായി മംഗളൂരുവില്‍ പോയപ്പോഴാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ കൈവിരല്‍ ഒടിച്ച് മൊയ്‌നുദ്ദീന്‍ സമാന്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റു ചെയ്ത സംഘത്തില്‍ എസ് ഐ മാരായ കെ ആര്‍ ഉമേശ്, രതീഷ്, ശബരി കൃഷ്ണ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page