മുടി വെട്ടുന്നതിന് 20 രൂപ കൂടുതല്‍ വാങ്ങിയതിനെ ചൊല്ലി തര്‍ക്കം; സലൂണില്‍ കയറി ജീവനക്കാരെ ചുറ്റിക കൊണ്ട് ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കൊച്ചി: മുടി വെട്ടുന്നതിന് 20 രൂപ കൂടുതല്‍ വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ സലൂണില്‍ കയറി ജീവനക്കാരെ ചുറ്റിക കൊണ്ട് ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പനമ്പിള്ളി നഗര്‍ കരിത്തല മണികണ്ഠന്‍ തുരുത്ത് വീട്ടില്‍ സുബേഷി (47)നെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാനക്കാരായ ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്. എറണാകുളം സൗത്ത് പാലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന സലൂണില്‍ ബുധനാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം.

രണ്ടാഴ്ച മുന്‍പ് മുടി വെട്ടിയപ്പോള്‍ 100 രൂപ വാങ്ങിയെന്ന് പറഞ്ഞാണ് ഇയാള്‍ പ്രശ്‌നമുണ്ടാക്കിയത്. മറ്റൊരു കടയില്‍ മുടി വെട്ടുന്നതിന് 80 രൂപ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് പ്രശ്‌നത്തിന് കാരണം. പിന്നാലെ തന്നോട് 20 രൂപ കൂടുതല്‍ വാങ്ങിയെന്നു പറഞ്ഞ് ഇയാള്‍ ബഹളമുണ്ടാക്കി. തെറിവിളിയും ഒച്ചപ്പാടും കൂടിയതോടെ കടയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെ വീട്ടില്‍ പോയി ചുറ്റികയുമായെത്തി ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചപ്പോള്‍ കൈ കൊണ്ട് തടഞ്ഞ കടയിലെ ജീവനക്കാരന്‍ നിസാമുദീന്റെ കൈയ്ക്ക് പൊട്ടലേറ്റു. പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ സുഭാഷിന്റെ വീട്ടിലെത്തി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുബേഷ് സ്ഥലത്തെ സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുന്‍പ് പല കേസുകളിലും പ്രതിയായി ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page