പ്രണയ വാര്‍ഷികത്തിന് കാമുകിക്ക് സര്‍പ്രൈസ് ഒരുക്കിയ യുവാവിന് ഒരു മാസത്തെ ശമ്പളം നഷ്ടമായി; ദൃശ്യങ്ങള്‍ വൈറല്‍

ബെര്‍ലിന്‍: പ്രണയ വാര്‍ഷികത്തിന് കാമുകിക്ക് സര്‍പ്രൈസ് ഒരുക്കിയ യുവാവിന് ഒരു മാസത്തെ ശമ്പളം നഷ്ടമായി. പ്രണയ വാര്‍ഷികത്തിന് കാമുകിക്ക് വേറിട്ട സമ്മാനം നല്‍കണമെന്ന് കരുതിയാണ് യുവാവ് തന്റെ ഒരു മാസത്തെ ശമ്പളം മുഴുവനും ചെലവിട്ടത്. എന്നാല്‍ അത് കാമുകിക്ക് കിട്ടിയില്ലെന്ന് മാത്രമല്ല ആകാശത്ത് പറന്നുപോകുകയും ചെയ്തു.

തന്റെ ശമ്പളം മുഴുവന്‍ ബലൂണില്‍ കെട്ടി കാമുകിക്ക് സമ്മാനിക്കാനായിരുന്നു ജര്‍മന്‍ യുവാവ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കാമുകി ഈ ബലൂണുകളുടെ ബോക്സ് തുറന്നതോടെ പണം ആകാശത്തേക്ക് പറന്നുപോയി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

രണ്ട് ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ കോടിക്കണക്കിനാളുകളാണ് കണ്ടത്. ഒരു പാര്‍ക്കിങ് ഏരിയയില്‍വെച്ചാണ് യുവാവ് കാമുകിക്കായി സര്‍പ്രൈസ് ഒരുക്കിയത്. ചുവന്ന റിബണ്‍ കെട്ടിയ വെള്ള നിറത്തിലുള്ള ഗിഫ്റ്റ് ബോക്സിനുള്ളിലാണ് യുവാവ് പണം കോര്‍ത്തുവെച്ച ബലൂണുകള്‍ വെച്ചിരുന്നത്. കാമുകി പെട്ടി തുറന്നപ്പോള്‍ ആദ്യം പിങ്ക് നിറത്തിലുള്ള വെളിച്ചം പുറത്തേക്ക് വന്നു. പിന്നാലെ പണം കോര്‍ത്ത ബലൂണ്‍ ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങി. ഇത്രയുമായതോടെ കാമുകന് തന്നോടുള്ള ഇഷ്ടം കണ്ട് വികാരാധീനയായ യുവതി കാമുകനെ കെട്ടിപ്പിടിച്ചു. ഇതോടെ ബലൂണ്‍ കുറച്ചു കൂടി ഉയരത്തിലെത്തി. യുവതി പിന്നാലെ ഓടിയെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ല. നിരാശനായ യുവാവ് തന്റെ കോട്ട് ഊരി എറിഞ്ഞുനോക്കിയെങ്കിലും ബലൂണ്‍ അതിനും അപ്പുറത്തേക്ക് പറന്നുയര്‍ന്നു.

ഈ സര്‍പ്രൈസ് ഗിഫ്റ്റ് കൈമാറ്റത്തില്‍ 2000 ഡോളര്‍ (ഏകദേശം 1.8 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് യുവാവിന് നഷ്ടപ്പെട്ടത്. ഇത് തന്റെ ഒരു മാസത്തെ ശമ്പളമാണെന്ന് യുവാവ് സങ്കടത്തോടെ പറയുന്നതും തലയില്‍ കൈവെച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതോടെ കാമുകനൊപ്പം മുട്ടികുത്തിയിരുന്ന് ‘സര്‍പ്രൈസ് ഒരുക്കിയ നിന്റെ ആ മനസിനാണ് വില, പണം ഇനിയും ഉണ്ടാക്കാമല്ലോ’ എന്ന് പറഞ്ഞ് യുവാവിനെ കാമുകി ആശ്വസിപ്പിക്കുന്നത് കാഴ്ചക്കാരെ നൊമ്പരപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page