തോറ്റാല്‍ പരമ്പരയും പദവിയും നഷ്ടമാകും; ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് ഗൗതം ഗംഭീര്‍ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രദര്‍ശനം നടത്തി

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രദര്‍ശനം നടത്തി . ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകന്‍ സീതാന്‍ഷു കൊടകും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ ഗംഭീറും കൊടകും ഭസ്മ ആരതിയിലും പങ്കെടുത്തു.

ഞായറാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് മത്സരം. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ഉള്‍പ്പെടെ പ്രമുഖതാരങ്ങളങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചാണ് ന്യൂസിലന്‍ഡ് ഏകദിന പരമ്പരയില്‍ കളിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ശ്രേയസ് അയ്യരുമടക്കം പ്രമുഖരടങ്ങിയ ഇന്ത്യ അവസാന മത്സരം തോറ്റ് പരമ്പര കൈവിട്ടാല്‍ അത് ഗംഭീറിന് വലിയ തിരിച്ചടിയാകും.

രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-1ന് ഒപ്പമെത്തി. ഇന്‍ഡോറില്‍ ഞായറാഴ്ച നടക്കുന്ന മത്സരം തോറ്റാല്‍ ഇന്ത്യക്ക് ഏകദിന പരമ്പര നഷ്ടമാവും. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഗംഭീറിനെ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ നടന്ന ഏകദിന, ടി20 പരമ്പരകളിലൂടെ ഇന്ത്യ തിരിച്ചുവന്നു. ഇതിന് പിന്നാലെയാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കിറങ്ങിയത്.

ഏകദിന പരമ്പരക്ക് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.
അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനായില്ലെങ്കില്‍ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് ഭീഷണി ഉയരുമെന്നാണ് കരുതുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page