വരന് ശാരീരിക ശേഷിയില്ലെന്ന് വധു; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി

ലഖ്നൗ: ഗൊരഖ്പൂരില്‍ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം യുവതി വിവാഹമോചനം ആവശ്യപ്പട്ടു. യുവാവിന് ശാരീരികമായ കഴിവില്ലെന്ന് ഭര്‍ത്താവ് ആദ്യ രാത്രിയില്‍ തന്നെ പറഞ്ഞുവെന്ന് വെളിപ്പെടുത്തിയാണ് യുവതി വിവാഹ മോചനം ആവശ്യപ്പെട്ടതെന്ന് ഗൊരഖ്പൂര്‍ പൊലീസ് പറഞ്ഞു. സമ്പന്ന കര്‍ഷക കുടുംബത്തിലെ ഏക മകനാണ് 25 കാരനായ യുവാവ്. ഗൊരഖ്പൂര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിയിലെ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് യുവാവ്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വരന് ഒരു കുട്ടിക്ക് ജന്‍മം നല്‍കാന്‍ കഴിയില്ലെന്ന് സ്ഥിരീകരിച്ചെന്നും ഇക്കാരണത്താല്‍ സമ്മാനങ്ങളും വിവാഹച്ചെലവുകളും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും വധുവിന്റെ കുടുംബം പറയുന്നു. വിവാഹ രാത്രിയില്‍ വരന്‍ തന്നെ എന്നോട് എല്ലാം തുറന്നുപറഞ്ഞപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ബന്ധുക്കള്‍ വഴിയാണ് വിവാഹം നിശ്ചയിച്ചത്. നവംബര്‍ 28നായിരുന്നു വിവാഹം. ഡിസംബര്‍ 1ന് വധുവിന്റെ പിതാവ് വിരുന്നായി ഭര്‍തൃവീട്ടില്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. വരന്റെ കുടുംബം ഇക്കാര്യം മറച്ചുവെച്ചുവെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവം അറിഞ്ഞ പിതാവ് വരന്റെ കുടുംബത്തെ അറിയിക്കാതെ മകളെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. വരന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. രണ്ട് വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ മുന്‍ ഭാര്യ ഉപേക്ഷിച്ചുപോയതായാണ് വിവരം.
ഇരു കുടുംബങ്ങളും ഒരുമിച്ചാണ് വരനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പൊലീസിന്റെ ഇടപെടലില്‍ ചര്‍ച്ച നടത്തിയതോടെ വിവാഹച്ചെലവായി നല്‍കിയ 7 ലക്ഷം രൂപയും എല്ലാ സമ്മാനങ്ങളും ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് വരന്റെ കുടുംബം സമ്മതിച്ചു. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗവും ഒരു കരാറില്‍ ഒപ്പു വെച്ചു. പ്രശ്‌നം ഒരുവിധം പരിഹരിച്ചതായി സഹജന്‍വ എസ്.എച്ച്.ഒ മഹേഷ് ചൗബെ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page