യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഒതായി മനാഫ് വധക്കേസ്: ഒന്നാംപ്രതി കുറ്റക്കാരന്‍; പി വി അന്‍വറിന്റെ സഹോദരീ പുത്രനെയാണ് മഞ്ചേരി കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്

മഞ്ചേരി: മുസ്ലീംയൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മഞ്ചേരി, പള്ളിപറമ്പന്‍ ഒതായി മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാംപ്രതി മാലങ്ങാടന്‍ ഷെഫീഖിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി. കൂട്ടു പ്രതികളായ മാലങ്ങാടന്‍ ഷെരീഫ്, നിലമ്പൂര്‍ ജനതപ്പടി കോട്ടപ്പുറം മുനീബ്, എളമരം, മപ്രം കബീര്‍ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. കുറ്റക്കാരനാണെന്നു കണ്ടെത്തിയ മാലങ്ങാടന്‍ ഷെഫീഖ് മുന്‍ നിലമ്പൂര്‍ എം എല്‍ എയും വ്യവസായിയുമായ പി വി അന്‍വറിന്റെ സഹോദരീ പുത്രനാണ്.
ഓട്ടോ ഡ്രൈവറും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന മനാഫ് 1995 ഏപ്രില്‍ 13ന് ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഒതായി അങ്ങാടിയില്‍ പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൊലപാതകം നടന്ന് ഒളിവില്‍ പോയ പ്രതികള്‍ 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിടിയിലായത്. ഒന്നാം പ്രതിയായ ഷെഫീഖ് 2020 ജൂണ്‍ 24ന് രാവിലെ ഷാര്‍ജയില്‍ നിന്നു ചാര്‍ട്ടേഡ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയപ്പോഴാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാംപ്രതിയായിരുന്ന പി വി അന്‍വര്‍ ഉള്‍പ്പെടെ 21 പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page