ബന്തിയോട്, മള്ളങ്കൈയില്‍ വിദ്യാര്‍ത്ഥിനിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു; വിവരമറിഞ്ഞ് എത്തിയ പൊലീസ് ആള്‍ക്കൂട്ടത്തെ ലാത്തിവീശി ഓടിച്ചു, പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടഞ്ഞതിന് ബി ജെ പി മേഖലാ വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കോളേജ് വിദ്യാര്‍ത്ഥിനിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് ആള്‍ക്കൂട്ടത്തെ ലാത്തിവീശി ഓടിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പൊലീസ് ബി ജെ പി കോഴിക്കോട് മേഖലാ വൈസ് പ്രസിഡണ്ട് വിജയ കുമാര്‍ റൈ (45), മള്ളങ്കൈയിലെ പ്രജിനിത്ത് (20) എന്നിവരെ അറസ്റ്റു ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചു. മറ്റു പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം ബന്തിയോട്, മള്ളങ്കൈയിലാണ് സംഭവം. ദേശീയപാത നിര്‍മ്മാണത്തിനു എത്തിയ വടകര സ്വദേശിയായ യുവാവ് കോളേജ് വിദ്യാര്‍ത്ഥിനിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നുവെന്നു പറയുന്നു. ഇതു സംബന്ധിച്ച് നാട്ടുകാരും വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കളും യുവാവിനെ നേരത്തെ താക്കീതു ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം യുവാവ് വീണ്ടും വിദ്യാര്‍ത്ഥിനിയുടെ പിന്നാലെ ചെല്ലുകയായിരുന്നുവത്രെ. ഈ വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ ശല്യക്കാരനായ യുവാവിനെ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നു. ഇക്കാര്യമറിഞ്ഞ് ഹൈവേ പൊലീസും കുമ്പള പൊലീസും സ്ഥലത്തെത്തി ലാത്തി വീശിയാണ് യുവാവിനെ ആള്‍ക്കൂട്ടത്തില്‍ നിന്നു രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ യുവാവിനും വിദ്യാര്‍ത്ഥിനിക്കും പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നു കുമ്പള പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസിന്റെ നിര്‍ദ്ദേശം അവഗണിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് 15 പേര്‍ക്കെതിരെ കേസെടുത്തതെന്നു എസ് ഐ കെ ശ്രീജേഷ് പറഞ്ഞു. വിജയകുമാര്‍ റൈ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്ത് നോട്ടീസ് നല്‍കി ജാമ്യത്തില്‍ വിട്ടയച്ചതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page