പയ്യന്നൂരിലേയ്ക്ക് വരികയായിരുന്ന ബസില്‍ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടി; 2 പേര്‍ അറസ്റ്റില്‍, പിടിയിലായത് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനും കളിപ്പാട്ടം നന്നാക്കുന്ന യുവാവും

പയ്യന്നൂര്‍: ബംഗളൂരുവില്‍ നിന്നു പയ്യന്നൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്ന് ഏഴ് കിലോ കഞ്ചാവ് പിടികൂടി;2 പേര്‍ അറസ്റ്റില്‍. പരിയാരം വിളയാങ്കോട് അലക്യംപാലം തമ്പിലാന്‍ ഹൗസില്‍ ജിന്‍സ് ജോണ്‍ (25), ചുടല, കുജവളപ്പില്‍ ഹൗസില്‍ കെ.വി അഭിനവ് (25) എന്നിവരാണ് അറസ്റ്റിലായത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാളിന്റെ നിര്‍ദേശപ്രകാരം ദീപാവലി സ്പെഷ്യല്‍ ഡ്രൈവ് നടത്തിക്കൊണ്ടിരിക്കെ ഇരിട്ടി ഡിവൈ.എസ്.പി പി.കെ ധനഞ്ജയ്ബാബുവിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എസ്.ഐ കെ. ഷര്‍ഫുദീന്റെയും ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമിന്റെയും നേതൃത്വത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കഞ്ചാവ് വേട്ട നടത്തിയത്. ഇരിട്ടി, കൂട്ടുപുഴയില്‍ ബസ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബംഗ്ളൂരുവില്‍ നിന്ന് ഇരിട്ടി- തളിപ്പറമ്പ് വഴി പയ്യന്നൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസാണിത്. ബസിന്റെ പിറകില്‍ ലഗേജുകള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് കഞ്ചാവുണ്ടായിരുന്നത്. പൊലീസ് കഞ്ചാവ് പിടിച്ചെടുത്തതോടെ ബസില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരെയും കീഴടക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരിട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
തളിപ്പറമ്പ്, പരിയാരം, പയ്യന്നൂര്‍ ഭാഗങ്ങളില്‍ വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്നു കഞ്ചാവ്. രണ്ടുപേരും സമാനമായ കേസില്‍ നേരത്തെ പ്രതികളായിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ടായിരുന്നു. നേരത്തെയും ബംഗ്ളൂരുവില്‍ നിന്ന് ഇവര്‍ കഞ്ചാവ് കൊണ്ടുവന്ന് വില്‍പ്പന നടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പിറകില്‍ മറ്റ് ഏതെങ്കിലും കണ്ണികളുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. പിടിയിലായ അഭിനവ് സൗണ്ട് സിസ്റ്റം ജീവനക്കാരനും ജിന്‍സ് ചില്‍ഡ്രണ്‍സ് പാര്‍ക്കിലെ കളിപ്പാട്ടങ്ങള്‍ നന്നാക്കുന്ന ജോലി ചെയ്യുന്ന വ്യക്തിയുമാണ്. ഡിവൈ.എസ്.പിയുടെ സ്‌ക്വാഡിലെ എ.എം ഷിജോയ്, രതീഷ് കല്ല്യാടന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page