ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടയെ പൊലീസ് വെടിവച്ചുകൊന്നു; കൊല്ലപ്പെട്ട റിയാസ് കോണ്‍സ്റ്റബിള്‍ വധം അടക്കം 60 കേസുകളിലെ പ്രതി

നിസാമാബാദ്: പൊലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഷെയ്ഖ് റിയാസ്(24)എന്ന ഗുണ്ടയാണ് കൊല്ലപ്പെട്ടത്. നിസാമാബാദ് ആശുപത്രിയില്‍ ആണ് സംഭവം. റിയാസിനെ പിടികൂടാന്‍ ഏറെക്കാലമായി അന്വേഷണത്തിലായിരുന്നു തെലങ്കാന പൊലീസ്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ വിനായക് നഗറില്‍ വെച്ച് റിയാസ് സിസിഎസ് കോണ്‍സ്റ്റബിള്‍ ഇ പ്രമോദി(42)നെ കൊലപ്പെടുത്തിയിരുന്നു. അതിന് ശേഷം രക്ഷപ്പെട്ട റിയാസിനെ, ആസിഫ് എന്നയാളെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച സാരംഗപൂര്‍ വനമേഖലയില്‍ നിസാമാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷത്തിനിടെ റിയാസിനും പരിക്കേറ്റിരുന്നു. ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ പൊലീസിനെ റിയാസ് ആക്രമിക്കാന്‍ ശ്രമിച്ചു. തോക്ക് തട്ടിയെടുത്ത് ഇയാള്‍ തിരിച്ചുവെടിയുതിര്‍ത്തു. തുടര്‍ന്ന് റിയാസിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളിന് പരിക്കേറ്റു. അറുപതിലേറെ കേസുകളില്‍ പ്രതിയാണ് റിയാസ്. അതേസമയം ഞായറാഴ്ച വനത്തില്‍ നടന്ന സംഘര്‍ഷത്തില്‍ റിയാസ് കൊല്ലപ്പെട്ടതായി പ്രചരണമുണ്ടായിരുന്നു. കൊല്ലപ്പെട്ട കോണ്‍സ്റ്റബിള്‍ പ്രമോദിന്റെ കുടുംബത്തിന് തെലങ്കാന സര്‍ക്കാര്‍ ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ചു. വിരമിക്കുന്നത് വരെയുള്ള ആനുകൂല്യങ്ങളും കുടുംബത്തിന് നല്‍കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page