ഒസ്ലോ: സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരം വെനിസ്വേലന്‍ പ്രതിപക്ഷനേതാവും ആക്ടിവിസ്റ്റുമായ മരിയ കൊറീന മചാഡോയ്ക്ക് ലഭിച്ചു.
ഇത് ഇസ്രായേല്‍-ഗാസ സംഘര്‍ഷം പരിഹരിക്കാന്‍ മുന്‍കൈയെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിനെ പ്രകോപിപ്പിച്ചേക്കുമെന്നു കരുതുന്നു.
വെനിസ്വേലയെ സ്വേഛാധിപത്യത്തില്‍ നിന്നു ജനാധിപത്യത്തിലേക്കു നയിക്കുന്നതില്‍ മരിയ കൊറീന നടത്തിയ സമാധാനപരവും നീതിയുക്തവുമായ പോരാട്ടം പരിഗണിച്ചാണ് മരിയ കൊറീന മചാഡോക്ക് ഈ വര്‍ഷത്തെ നോബല്‍ സമ്മാനം നല്‍കാന്‍ നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി തീരുമാനിച്ചത്.
നോബല്‍ സമാധാന പുരസ്‌ക്കാരത്തിനു കമ്മിറ്റിക്ക് ഇത്തവണ 338 നോമിനേഷനുകള്‍ ലഭിച്ചു. 244 വ്യക്തികളും 94 സംഘടനകളുമാണ് നോമിനേഷന്‍ നല്‍കിയത്.
നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങള്‍ ചേര്‍ന്നാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മനുഷ്യാവകാശ അഭിഭാഷകന്‍ ജോര്‍ഗന്‍ വാട്‌നെ, ഫ്രൈഡ്‌നസ്, ആസ്ലം ടോജെ, ആനി എംഗര്‍, ക്രിസ്റ്റിന്‍ ക്ലെമെറ്റ്, ഗ്രിലാര്‍ഡന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
ഇവരില്‍ ജോര്‍ഗന്‍വാട്‌നെ മനുഷ്യാവകാശ അഭിഭാഷകനും ആസ്ലെ ടോജെ നയതന്ത്രജ്ഞനും ആനിഎംഗര്‍ മുന്‍ ആക്ടിംഗ് പ്രധാനമന്ത്രിയും ക്രിസ്റ്റി മുന്‍ വിദ്യാഭ്യാസ മന്ത്രിയും ഗ്രിലാര്‍ഡന്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയുമാണ്.
നോബല്‍ കമ്മിറ്റി പ്രഖ്യാപനം ഡൊണള്‍ഡ് ട്രമ്പിനു വലിയ ആഘാതമായിരിക്കുകയാണ്. ഇന്ത്യക്കെതിരെ ഇരട്ട നികുതിയും മറ്റു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയതോടെ ലോക സമാധാന വക്താവായി നടത്തിയ അവകാശവാദങ്ങളും ലോകമനസ്സാക്ഷിക്കു മുമ്പില്‍ പൊളിഞ്ഞു. ഏഴു രാജ്യങ്ങളില്‍ സമാധാനം ഉറപ്പാക്കാനും സംഘര്‍ഷം ഇല്ലാതാക്കാനും താന്‍ ശ്രമിച്ചിട്ടുണ്ടെന്നു ട്രംപ് അവകാശപ്പെടുകയും സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരത്തിനുള്ള യോഗ്യത പലതവണ സ്വയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നേരത്തെ നാല് അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കു സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു. 1906ല്‍ തിയോഡര്‍റൂസ് വെല്‍റ്റിനും 1919ല്‍ വുഡ്രോവില്‍സനും 2002ല്‍ ജിമ്മികാര്‍ട്ടര്‍ക്കും 2009ല്‍ ബാരക് ഒബാമക്കുമായിരുന്നു നോബല്‍ സമാധാന പുരസ്‌ക്കാരം ലഭിച്ചത്.
ഇത്തവണ ട്രമ്പിനു വേണ്ടി ഇസ്രയേല്‍, പാകിസ്ഥാന്‍, കംബോഡിയ തുടങ്ങിയ രാജ്യങ്ങള്‍ നോമിനേഷന്‍ നല്‍കിയിരുന്നു. വൈറ്റ് ഹൗസ് ട്രംപിനെ സമാധാനത്തിന്റെ പ്രസിഡന്റെന്നു സോഷ്യല്‍ മീഡിയയില്‍ പ്രകീര്‍ത്തിച്ചിരുന്നു.







