അമൃത്സർ: നടനും പ്രഫഷണൽ ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ (41) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തോളിന് വേദന അനുഭവപ്പെട്ടതിനെ തുടർന്നു അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗുമൻ ചികിത്സ തേടുകയായിരുന്നെന്ന് മാനേജർ യദ്‍വിന്ദ്രർ സിങ് പറഞ്ഞു. ആശുപത്രിയിൽ വച്ച് അഞ്ചുമണിയോടെ ഗുമന് ഹൃദയാഘാതം ഉണ്ടായതായി ബന്ധു അമൻജോട്ട് സിങ് ഗുമൻ പറഞ്ഞു. സൽമാൻ ഖാനൊപ്പം 2023 ൽ ഇറങ്ങിയ ടൈഗർ–3 യിലും 2014ൽ ഇറങ്ങിയ റോർ: ടൈഗേഴ്സ് ഓഫ് സുന്ദർബൻസ് 2019ൽ ഇറങ്ങിയ മർജാവൻ തുടങ്ങിയ ചിത്രങ്ങളിലും വരീന്ദർ സിങ് അഭിനയിച്ചിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ കബഡി വൺസ് എഗെയ്ൻ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. പഞ്ചാബിലെ ഗുർദാസ്പൂരിൽ ജനിച്ച വരുന്ദർ, 2009-ൽ മിസ്റ്റർ ഇന്ത്യ പട്ടം നേടിയതോടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. അതേവർഷം നടന്ന മിസ്റ്റർ ഏഷ്യ മത്സരത്തിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഏറ്റവും പ്രധാനപ്പെട്ട കാര്യം, അദ്ദേഹം ലോകത്തിലെ ആദ്യത്തെ സസ്യാഹാരിയായ പ്രൊഫഷണൽ ബോഡിബിൽഡർ എന്ന വിശേഷണം നേടി എന്നതാണ്.വരീന്ദർ സിങ് ഗുമൻ പഞ്ചാബിന്റെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടു പറഞ്ഞു. കഠിനാധ്വാനത്തിലൂടെ ഗുമൻ ഫിറ്റ്നസ് ലോകത്ത് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചെന്നും അദ്ദേഹത്തിന്റെ ജീവിതം യുവജനങ്ങൾക്ക് എന്നും പ്രചോദനമായിരിക്കുമെന്നും മന്ത്രി എക്സിൽ കുറിച്ചു. താരത്തിൻ്റെ വിയോഗം സിനിമാ ലോകത്തിനും കായിക മേഖലയ്ക്കും ഞെട്ടലായി.







