മുൻ ജില്ലാ കളക്‌ടറും പിആർഡി ഡയറക്‌ടറുമായിരുന്ന എം നന്ദകുമാർ അന്തരിച്ചു, സംസ്കാരം വൈകിട്ട്

തിരുവനന്തപുരം: മുൻ തിരുവനന്തപുരം കലക്ടറും പിആർഡി ഡയറക്ടറുമായിരുന്ന വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസ് സരസ്വതി വിദ്യാലയത്തിനു സമീപം പ്രണവത്തിൽ എം.നന്ദകുമാർ (69) അന്തരിച്ചു. തലച്ചോറിലെ ശസ്ത്രക്രിയയെ തുടർന്ന് നാലുമാസമായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 7.30 നായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ച വരെ ജവാഹർ നഗർ യൂണിവേഴ്സിറ്റി വിമൻസ് അസോസിയേഷൻ ഹാളിൽ പൊതുദർശനം. മൃതദേഹം പിന്നീട് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 5.30ന് തൈക്കാട് ശാന്തി കവാടത്തിൽ. ശസ്ത്രക്രിയയെ തുടർന്ന് മേയിലാണ് നന്ദകുമാർ അബോധാവസ്ഥയിലായത്. ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്നു ചൂണ്ടിക്കാട്ടി മകൾ വഞ്ചിയൂർ പൊലീസിൽ പരാതി നൽകി. ന്യൂറോ സർജനെ പ്രതിയാക്കി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. 1993 ൽ സ്ഥാനക്കയറ്റത്തിലൂടെയാണ് ഇദ്ദേഹത്തിന് ഐഎഎസ് ലഭിച്ചത്. കൊളീജിയറ്റ് എജ്യുക്കേഷൻ ഡയറക്ടർ, കുടുംബശ്രീ ഡയറക്ടർ, സിവിൽ സപ്ലൈസ് ഡയറക്ടർ, സ്‌പോർട്‌സ് യുവജനകാര്യ ഡയറക്ടർ, സ്‌റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് കമ്മിഷണർ എന്നീ തസ്തികകളും വഹിച്ചു. മികച്ച പ്രസംഗകനും എഴുത്തുകാരനും ജ്യോതിഷ നിർദേശകനുമായിരുന്നു. സംഖ്യാശാസ്ത്രത്തിൽ പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്ന അദ്ദേഹം മിത്രൻ നമ്പൂതിരിപ്പാടിൽ നിന്നു മന്ത്രദീക്ഷ നേടിയ ശേഷം ഹസ്തരേഖാ ശാസ്ത്രത്തിലും പ്രാവീണ്യം നേടി. നെയ്‌മോളജി എന്ന പഠനശാഖയുടെ പ്രയോക്താവുമായിരുന്നു. ഭാര്യ: എൻ.എസ്.ശ്രീലത (റിട്ട.അസി. റജിസ്ട്രാർ, സഹകരണ വകുപ്പ്). മക്കൾ: വിഷ്ണുനന്ദൻ (യൂണിവേഴ്സിറ്റി ഓഫ് കാൽഗറി, കാനഡ), പാർവതി നന്ദൻ (കേരള ഗ്രാമീൺ ബാങ്ക്). മരുമകൻ; കൃഷ്ണനുണ്ണി (ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട്, അടൂർ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page