തദ്ദേശതിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സജ്ജമായി

കാസര്‍കോട്: തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വോട്ടെടുപ്പിന് ഉപയോഗിക്കാന്‍ സജ്ജമായി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇ.വി.എം) ആദ്യഘട്ട പരിശോധന (എഫ്എല്‍സി ഫസ്റ്റ് ലെവല്‍ ചെക്കിംഗ്) പൂര്‍ത്തിയായി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉടമസ്ഥതയിലുള്ള 137922 ബാലറ്റ് യൂണിറ്റുകളും, 50693 കണ്‍ട്രോള്‍ യൂണിറ്റുകളും നിര്‍മ്മാതാക്കളായ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തി. ജില്ലകളിലെ സ്‌ട്രോംഗ് റൂമുകളിലാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്.
ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലെ 29 എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച ആയിരത്തോളം ഉദ്യോഗസ്ഥരാണ് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചത്. 14 ജില്ലകളിലുമായി 21 കേന്ദ്രങ്ങളില്‍ വച്ചാണ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന നടത്തിയത്.
ജൂലൈ 25ന് ആരംഭിച്ച പരിശോധന ഒരു മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.വി.എം കണ്‍സള്‍ട്ടന്റ് എല്‍.സൂര്യനാരായണനാണ് ജില്ലാതലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്. ഇ.വി.എം ട്രാക്ക് എന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് ഇ.വി.എമ്മുകളുടെ വിന്യാസം നടത്തുന്നത്. അതാത് ജില്ലാ കളക്ടര്‍മാരുടെ ചുമതലയിലാണ് ഇവ ഇപ്പോള്‍ സ്‌ട്രോംഗ്‌റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page