യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി പെണ്‍ സുഹൃത്ത് വിഷം നല്‍കി? ‘അവളെന്നെ ചതിച്ചു’: മരണമൊഴിക്ക് പിന്നാലെ പൊലിസ്

കൊച്ചി: കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹത. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായി സംശയം. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്താന്‍ നീക്കം തുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. മരണമൊഴിയില്‍ ‘അവളെന്നെ ചതിച്ചു’ എന്ന് ബന്ധുവിനോട് പറഞ്ഞ വിവരത്തെ തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്.
മലിപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്‍സലിനെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ വച്ച് മരിച്ചു. അന്‍സല്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുമായി വര്‍ഷങ്ങളായി പരിചയമുണ്ട്. യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അന്‍സല്‍ സംശയിച്ച് പ്രശ്‌നമുണ്ടാക്കിയതായി വിവരമുണ്ട്. അവശനിലയിലായ അന്‍സിലിനെ മാതൃസഹോദരനാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വച്ച് പെണ്‍സുഹൃത്ത് വിഷം നല്‍കിയതായി അന്‍സില്‍ മാതൃസഹോദരനോട് പറഞ്ഞിരുന്നു.
മരണം വിഷം ഉള്ളില്‍ ചെന്നാണോ എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂ. വിഷം നല്‍കിയത് സ്വയമേധയാണോ അതോ മറ്റാരെങ്കിലും നല്‍കിയതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page