ഇടുക്കി: കട്ടപ്പനയിൽ മുക്കുപ്പണ്ടം പണയംവച്ച് പണം തട്ടിയെടുത്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവതിയെ 19 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. തങ്കമണി സ്വദേശിയായ ബിനീതയെ എറണാകുളത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2006ലാണ് കേസിനാസ്പദമായ സംഭവം. ഫെഡറൽ ബാങ്കിന്റെ കട്ടപ്പന ശാഖയിൽ 50 ഗ്രാം മുക്കുപണ്ടം പണയം വച്ചു 25,000 രൂപ തട്ടിയെടുത്ത കേസിൽ ബിനീത അറസ്റ്റിലായി. തുടർന്ന് കേസിൽ ജാമ്യം ലഭിച്ചതോടെ ഒളിവിൽ പോയി. പൊലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഇതോടെ കട്ടപ്പന കോടതി ബിനീതയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒടുവിൽ ഇടുക്കി ഡിസിആർബി ഡിവൈഎസ്പി പി.കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളം നെടുമ്പാശേരിക്കടുത്തുള്ള കാരകുന്നത്തുനിന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.







