ന്യൂഡൽഹി: രാജ്യത്തെ 4 പൊതുമേഖലാ ബാങ്കുകൾ സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണമെന്ന നിബന്ധന ഒഴിവാക്കി. പലിശ നിരക്കുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ 2 മാസത്തിനിടെയാണ് 4 പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമായ തീരുമാനം എടുത്തത്. കാനറാ ബാങ്കാണ് ആദ്യം ഈ നിബന്ധന ഒഴിവാക്കിയത്. ജൂൺ 1 മുതൽ ഇടപാടുകാർക്ക് ഈ ആനുകൂല്യം ലഭ്യമായി. പഞ്ചാബ് നാഷനൽ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ജൂലൈ 1 മുതൽ മിനിമം ബാലൻസ് പിഴ ഒഴിവാക്കി. ഒടുവിൽ ഇന്ത്യൻ ബാങ്കും സമാനമായ ആനുകൂല്യം പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഇന്ത്യൻ ബാങ്ക് ഇടപാടുകാർ മിനിമം ബാലൻസിന് പിഴ നൽകേണ്ടതില്ല.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2020 മുതൽ സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ് നിബന്ധന പിൻവലിച്ചിരുന്നു.
നേരത്തേ പ്രതിവർഷം 1700 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ പിഴയിനത്തിൽ ഈടാക്കിയിരുന്നത്. 2024 ജൂണിനു മുൻപുള്ള 5 വർഷ കാലയളവിൽ ഇത്തരത്തിൽ 8495 കോടി രൂപ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയതായും കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.







