ഹാര്‍ഡ്‌വേര്‍ഡ് വ്യാപാരികളുടെ പേടി സ്വപ്‌നമായിരുന്ന കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ അഞ്ചു ജില്ലകളിലെ ഹാര്‍ഡ്‌വേര്‍ഡ് വ്യാപാരികളുടെ പേടി സ്വപ്‌നമായിരുന്ന കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഇടുക്കി, തൊടുപുഴ, കരിങ്കുന്നം തോണിക്കത്തടത്തില്‍ ഹൗസില്‍ ജോമോന്‍ ജോസഫ് (50) അറസ്റ്റില്‍. പേരാവൂര്‍ ഡിവൈ എസ് പി എം പി ആസാദിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ പി ബി സജീവനും സംഘവുമാണ് ജോമോനെ പിടികൂടിയത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി ഇയാള്‍ക്കെതിരെ മുപ്പതോളം കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. കണ്ണൂര്‍, പെരിങ്ങോം, പിണറായി പേരാവൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ജോമോനെതിരെ കേസുകളുണ്ട്.
2012ല്‍ പേരാവൂര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ ഏറ്റവും ഒടുവില്‍ കേസെടുത്തത്. അതോടെ ഒളിവില്‍ പോയി.
നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറാണ് ജോമോന്‍ ജോസഫ്. ചരക്ക് ഇറക്കിയ ശേഷം ഹാര്‍ഡ് വെയര്‍ ഷോപ്പുകള്‍ക്കു മുന്നില്‍ ലോറി നിര്‍ത്തിയിട്ട് സിമന്റ് കമ്പി തുടങ്ങിയവ കവര്‍ച്ച ചെയ്ത് മുങ്ങുകയായിരുന്നു ഇയാളുടെ രീതി.
കവര്‍ച്ചാ കേസില്‍ വാറന്റായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ജോമോന്‍ തൊടുപുഴയില്‍ ഉള്ളതായി പൊലീസിനു വിവരം ലഭിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി തൊടുപുഴയില്‍ എത്തിയാണ് പ്രതിയെ പിടികൂടി പേരാവൂരില്‍ എത്തിച്ചത്. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ ജെ ജയദേവന്‍, പി വി പ്രജോദ്, പി വി സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page