ഇസ്രയേൽ- ഇറാൻ സംഘർഷം: നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചു

ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചതായി റിപ്പോർട്ട്. നെതന്യാഹുവിന്റെ മകൻ അവ്നർ നെതന്യാഹുവിന്റെയും പങ്കാളിയായ അമിത് യാർദേനിയുടെയും വിവാഹം തിങ്കളാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. ടെൽ അവീവിന് സമീപമുള്ള റോണിറ്റ്സ് ഫാം എന്ന ആഡംബര ഇവന്റ് ഹാളായിരുന്നു വിവാഹ വേദി. സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതിനാൽ വേദിയുടെ 100 മീറ്റർ ചുറ്റളവിൽ റോഡ് അടച്ചു. 1.5 കിലോമീറ്റർ ചുറ്റളവിൽ പൊലീസ് ഹെലികോപ്റ്ററുകൾക്കു ഒഴികെ വ്യോമാതിർത്തിയും അടച്ചു.
എന്നാൽ ഇറാൻ ശക്തമായ തിരിച്ചടി തുടരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
ഹമാസ് ബന്ദിയാക്കിയ ഇസ്രയേലികളെ തിരികെ എത്തിക്കാതെയുള്ള വിവാഹ ആഘോഷത്തിനെതിരെ സർക്കാർ വിരുദ്ധരും രംഗത്തെത്തി. വിവാഹവേദിയിലേക്ക് പ്രതിഷേധ മാർച്ചു നടത്തുമെന്ന ഇവരുടെ മുന്നറിയിപ്പും വിവാഹം മാറ്റിവയ്ക്കാൻ കാരണമായി. 3 ഭാര്യമാരിലായി 5 കുട്ടികളാണ് ബെഞ്ചമിൻ നെതന്യാഹുവിനുള്ളത്. മൂന്നാം ഭാര്യയായ സാറയിലെ മൂത്ത മകനാണ് അവ്നർ നെതന്യാഹു. ഇസ്രയേലി പ്രതിരോധ സേനയിൽ പ്രവർത്തിച്ചിട്ടുള്ള 34 വയസ്സുകാരനായ അവ്നർ ഓട്ടിസം രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളിലും സജീവമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page