മലേഷ്യയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ചു; 15 പേര്‍ക്ക് ദാരുണാന്ത്യം

ക്വാലാലമ്പൂര്‍: മലേഷ്യയിലെ പെരാക് മേഖലയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് 15 പേര്‍ക്ക് ദാരുണാന്ത്യം. വിദ്യാര്‍ത്ഥികള്‍ യൂനിവേഴ്‌സിറ്റി ക്യാമ്പസിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. പെരാക് ജില്ലയിലെ ഗെറിക്കിന്റെ ബനുന്‍ പ്രദേശത്തെ ഈസ്റ്റ്-വെസ്റ്റ് ഹൈവേയിലാണ് അപകടം നടന്നതെന്നാണ് വിവരം. മലേഷ്യയിലെ സുല്‍ത്താന്‍ ഇദ്രിസ് എഡ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റിയിലെ (യുപിഎസ്‌ഐ) വിദ്യാര്‍ത്ഥികളുമായി പോയ യൂണിവേഴ്‌സിറ്റി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസില്‍ ആകെ 48 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. 15 പേര്‍ മരിച്ചു, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഏഴുപേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ അവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസിനുള്ളില്‍ കുടുങ്ങിയവരെ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ബോഡി തകര്‍ത്ത് പുറത്തെത്തിച്ചു. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഉത്തരവിട്ടു. മലേഷ്യയില്‍ ഒരുദശാബ്ദത്തിനിടെ നടന്ന ഏറ്റവും വലിയ അപകടമാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page