വിവാഹവാഗ്ദാനം നല്‍കി പീഡനം; മൂന്നാം വിവാഹത്തിനു പത്രപരസ്യം നല്‍കിയ യുവതിയെ പീഡിപ്പിച്ച വിരുതന്‍ അഴിക്കുള്ളിലായി

കാസര്‍കോട്: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത് വിലസി നടന്നിരുന്ന വിരുതന്‍ ഒടുവില്‍ അഴിക്കുള്ളിലായി. തൃശൂര്‍, കൈപ്പമംഗലം, കൂരിക്കുഴി സ്വദേശി ഷോബി എന്ന പ്രശോഭി(36)നെയാണ് കാസര്‍കോട് വനിതാ പൊലീസ് തൂക്കിയെടുത്ത് കാസര്‍കോട്ടെത്തിച്ച് ജയിലിലാക്കിയത്. കാസര്‍കോട് പൊലീസ് സബ്ഡിവിഷന്‍ പരിധിയില്‍ താമസക്കാരിയായ യുവതിയാണ് പരാതിക്കാരി. ഇവരുടെ ആദ്യഭര്‍ത്താവ് മരണപ്പെട്ടിരുന്നു. പിന്നീട് രണ്ടാമതു വിവാഹം കഴിഞ്ഞുവെങ്കിലും വിവാഹമോചനം നേടി. മൂന്നാം കല്യാണത്തിനു താല്‍പര്യമുണ്ടെന്നു പത്രത്തില്‍ പരസ്യം നല്‍കി. പരസ്യം ശ്രദ്ധയില്‍പ്പെട്ട പ്രശോഭ് യുവതിയെ ബന്ധപ്പെട്ട് കല്യാണത്തിനു താല്‍പര്യം അറിയിച്ചു. പിന്നീട് കാസര്‍കോട്, മൂന്നാര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
സമാനരീതിയില്‍ പ്രശോഭ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി യുവതികളെ പീഡനത്തിനു ഇരയാക്കിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിവാഹ മോചനം നേടിയ സ്ത്രീകളെയാണ് ഇയാള്‍ പ്രധാനമായും ഇരകളാക്കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മോഡലിംഗിനും മറ്റും അവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സ്ത്രീകളെ വലയിലാക്കിയിരുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
താന്‍ വഞ്ചിക്കപ്പെട്ടതായി കാസര്‍കോട്ടെ യുവതിക്ക് ഉറപ്പായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, വനിതാ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ കെ. അജിത, സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ നാരായണന്‍, എ.എസ്.ഐ ഷാജു എന്നിവര്‍ തൃശൂര്‍ ആളൂരിലെത്തിയാണ് പ്രശാന്തിനെ പിടികൂടി കാസര്‍കോട്ടെത്തിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page