സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട് അടക്കം 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകല്ലില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലബാര്‍ ജില്ലകളില്‍ തിങ്കളാഴ്ച വൈകീട്ട് തുടങ്ങിയ മഴ തോരാതെ പെയ്യുകയാണ്. കാസര്‍കോട് ജില്ലയിലെ ദേശീയപാതയില്‍ പലേടത്തും വെള്ളകെട്ടുണ്ടായി ഗതാഗതം തടസപ്പെട്ടു. കാലിക്കടവിലും, നീലേശ്വരത്തും ദേശീയപാതയില്‍ വെള്ളക്കെട്ട്. ദേശീയ പാതയുടെ നിര്‍മാണം നടക്കുന്ന മട്ടലായിയില്‍ മണ്ണിടിച്ചല്‍ രൂക്ഷമായി. കണ്ണൂര്‍ കുറുവയില്‍ രണ്ട് വീടുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് കേടുപാടുണ്ടായി. കൊയ്യത്ത് മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു തലശ്ശേരി റെയില്‍വെ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡില്‍ വെള്ളക്കെട്ടാണ്. പിലാത്തറയില്‍ ദേശീയപാത സര്‍വീസ് റോഡില്‍ വെളളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. കനത്ത മഴയില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രി വളപ്പിലെ പഴയ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുവീണു. ഉച്ചയ്ക്ക് ശേഷവും മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവാചനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page