ശ്രീനഗർ: അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾക്കെതിരെ ഡ്രോൺ അക്രമണം അഴിച്ചുവിട്ട് പാക്കിസ്താൻ പ്രകോപനം തുടരുന്നു. കശ്മീരിലെ ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലാണ് ഇന്നലെ രാത്രിയും ഇന്നുമായി പാക്കിസ്താൻ ഡ്രോൺ ആക്രമണം നടത്തിയത്. എല്ലാം ഇന്ത്യൻ സേന തകർത്തു. ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്.
ജമ്മുവിൽ മാത്രം 100 ഡ്രോണുകളെത്തി. ശ്രീനഗർ വിമാനത്താവളത്തെയും അവന്തിപോര എയർബേസിനെയും പാക് സൈന്യം ലക്ഷ്യമിട്ടു. പഞ്ചാബിലെ ഏഴിടങ്ങളിൽ ആക്രമണം നടന്നതായാണ് വിവരം.
ഫിറോസ്പൂരിൽ ജനവാസ മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 3 പേർക്ക് പരുക്കേറ്റു. ഒരു ഡ്രോൺ പതിച്ച് വീടിനു തിപിടിക്കുകയായിരുന്നു. ഒരു സ്ത്രീക്കു ഗുരുതരമായി പരുക്കേറ്റു.
പാക്കിസ്താൻ ആക്രമണം കടുപ്പിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച രാത്രി യോഗം നടന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ 32 വിമാനത്താവളങ്ങൾ മേയ് 15 വരെ അടച്ചിടും.
അതിനിടെ റാവൽപിണ്ടിയിലെ നുർഖാൻ, പാക് പഞ്ചാബിലെ മുറിദ്, റാഫിഖി എയർബേസുകളെ ലക്ഷ്യമിട്ട് ഇന്ത്യ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി പാക്കിസ്താൻ ആരോപിച്ചു. പെഷവാറിൽ സ്ഫോടനം ഉണ്ടായതായും റിപ്പോർട്ടുണ്ട്.
