ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്താൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ. പ്രഖ്യാപനം ആശ്വാസകരമെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി മുഖ്യമന്ത്രി ഒമർ അബ്ദുല്ല പ്രതികരിച്ചു. ജില്ലാ കലക്ടർമാർ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജനങ്ങൾക്കു പുറത്തിറങ്ങാൻ ഇളവ് നൽകും. ദുരിതാശ്വാസ ക്യാംപിലുള്ളവരെ വീട്ടിലെത്തിക്കാനും ശ്രമം തുടരും. ആക്രമണങ്ങളിൽ മരണപ്പെട്ടവർക്കുള്ള ധനസഹായം ഉടൻ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ശശിതരൂർ എംപി എന്നിവരും നടപടിയെ സ്വാഗതം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം രാജ്യത്തുണ്ടായ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേഷ് ആവശ്യപ്പെട്ടു. നടപടി സ്വാഗതം ചെയ്യുന്നതായും എന്നാൽ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടുന്നത് ശരിയല്ലെന്നും സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. വെടിനിർത്തലിനു മധ്യസ്ഥത വഹിച്ചെന്ന യുഎസ് അവകാശവാദത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്കു നയിച്ചത്. പാക്കിസ്താൻ പിന്തുണ ഭീകരർക്കുണ്ടെന്ന് തെളിവുകൾ സഹിതം ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ ഏഴിന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാക്കിസ്താനു മറുപടി നൽകി. പാക്കിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കു നേരെ നടത്തിയ മിസൈലാക്രമണത്തിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടു.
