ഹല്‍ദി ആഘോഷത്തില്‍ മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാര്‍; വധു വിവാഹത്തില്‍ നിന്നു പിന്മാറി

ആലപ്പുഴ: ഹല്‍ദി ആഘോഷത്തില്‍ വധുവിനെ മുക്കുപണ്ടം അണിയിച്ചെന്നു പറഞ്ഞ് ആക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് വധു വിവാഹത്തില്‍ നിന്നു പിന്മാറി. കഴിഞ്ഞ ദിവസം ഹരിപ്പാട്, കരീലകുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടു വര്‍ഷം മുമ്പായിരുന്നു യുവതീയുവാക്കളുടെ വിവാഹ നിശ്ചയം നടന്നത്. വ്യാഴാഴ്ച ഹരിപ്പാടിനു സമീപത്തെ ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വിവാഹത്തിനു മൂന്നു ദിവസം മുമ്പ് വധുവിന്റെ വീട്ടില്‍ നടന്ന ഹല്‍ദി ആഘോഷത്തില്‍ വരന്റെ വീട്ടുകാരും പങ്കെടുത്തിരുന്നു. ആഘോഷത്തിനിടയില്‍ കല്യാണപ്പെണ്ണിനെ മുക്കുപണ്ടം അണിയിച്ചതായി വരന്റെ വീട്ടുകാര്‍ക്കൊപ്പം എത്തിയ ചിലര്‍ ആക്ഷേപിച്ചുവത്രെ.
ഇതോടെ വധൂവീട്ടുകാര്‍ മാനസികമായി തളരുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവാഹത്തിനു തയ്യാറാണെന്ന നിലപാടാണ് വരനും വീട്ടുകാരും സ്വീകരിച്ചു. എന്നാല്‍ ആഭരണത്തിന്റെ പേരില്‍ ആക്ഷേപിച്ചതിനാല്‍ വിവാഹത്തിനു തയ്യാറല്ലെന്ന തീരുമാനമാണ് വധു അറിയിച്ചത്. ഇക്കാര്യം പെണ്‍കുട്ടിയില്‍ നിന്നു പൊലീസ് എഴുതി വാങ്ങിച്ചു.
15 പവന്‍ സ്വര്‍ണ്ണത്തിനൊപ്പമാണ് വധു ഇമിറ്റേഷന്‍ ആഭരണങ്ങള്‍ അണിഞ്ഞതെന്നു ചര്‍ച്ചയില്‍ വധുവിന്റെ വീട്ടുകാര്‍ വ്യക്തമാക്കി.
വരന്റെ വീട്ടുകാര്‍ തന്റെ കൈയില്‍ നിന്നു നാലരപ്പവന്റെ മാലയും കല്യാണ ചെലവിനായി അരലക്ഷം രൂപയും വാങ്ങിയിരുന്നതായി വധുവിന്റെ മാതാവ് പറഞ്ഞു. സ്വര്‍ണവും പണവും തിരികെ കിട്ടാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാതാവ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page