വാഷിങ്ടൺ : ടിക് ടോക് പ്രാങ്ക് വിഡിയോ ചിത്രീകരണത്തിനായി നിരന്തരം വീടിന്റെ ഡോർബെൽ അടിച്ചു ശല്യപ്പെടുത്തിയ 18 വയസ്സുകാരനെ വീട്ടുടമ വെടിവച്ചു കൊന്നു. യുഎസ് വിർജീനിയയിലെ ഫെഡ്രിക്സ് ബർഗിൽ ശനിയാഴ്ച പുലർച്ചെ യാണു സംഭവം. മൈക്കൽ ബോസ്വർത്ത് ജൂനിയർ എന്ന 18 കാരനാണു മരിച്ചത്. മൈക്കലും 2 സുഹൃത്തുക്കളും ചേർന്ന് നിരന്തരം ഡോർബെൽ അടിക്കുകയും വീട്ടുകാർ കതക് തുറക്കുമ്പോൾ ഒളിച്ചിരിക്കുകയുമായിരുന്നു പതിവ്. ഒട്ടേറെ തവണ ഇതു ആവർത്തിച്ചതോടെ സഹികെട്ട വീടുടമസ്ഥൻ ടൈലർ ബട്ലർ (27) തോക്കുമായി പുറത്തിറങ്ങി ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റു മൈക്കൽ മരിച്ചപ്പോൾ മറ്റൊരു സുഹൃത്തിനു പരുക്കേറ്റു. വീട്ടിലേക്കു അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്നു കരുതിയാണ് വെടിയുതിർത്തതെ”ന്നാണ് വീട്ടുടമസ്ഥൻ പൊലീസിനു നൽകുന്ന വിശദീകരണം.
എന്നാൽ ഡോർബെൽ അടിക്കുകയോ കതകിൽ മുട്ടുകയോ ചെയ്ത ശേഷം ഓടി പോകുന്ന ഡിംഗ് ഡോങ് ഡിച്ച് എന്ന ഗെയിമിന്റെ ഭാഗമായ വിഡിയോ ചിത്രീകരണത്തിനിടെയാണ് മൈക്കലിനു വെടിയേറ്റതെന്ന് സംഘത്തിലെ മൂന്നാമൻ പൊലീസിനു മൊഴി നൽകി.
