ന്യൂഡൽഹി/ റായ്പുർ: ഛത്തീസ്ഗഡിൽ വൻ നക്സൽ വേട്ട നടത്തി സുരക്ഷാസേന. തെലങ്കാന-ഛത്തീസ്ഗഢ് അതിർത്തിയിലെ കാരെഗുട്ട ഹിൽസിൽ 26 നക്സലുകളെ വധിച്ചു. ഏപ്രിൽ 21ന് ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായാണിത്. ഈ വർഷം ഇതുവരെ നക്സലുകൾക്കെതിരെ നടക്കുന്ന വലിയ സൈനിക നടപടിയാണിത്. സിആർപിഎഫും ഛത്തീസ്ഗഢ് പൊലീസും സംയുക്തമായാണ് ആക്രമണം നടത്തുന്നത്.
4 സ്ത്രീകളും മരിച്ച മാവോവാദികളിൽ ഉൾപ്പെടുന്നു. വലിയ തോതിൽ സ്ഫോടക വസ്തുക്കളും ആയുധം നിർമിക്കാനുള്ള സംവിധാനങ്ങളും ഉൾപ്പടെ പിടിച്ചെടുത്തു. 135 ഐഇഡി സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത് നിർവീര്യമാക്കി.
ഏറ്റുമുട്ടലിൽ 2 സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. സിആർപിഎഫ് അസിസ്റ്റൻ്റ് കമാൻഡന്റ് സാഗർ ബൊറാഡെയ്ക്കു സ്ഫോടനത്തിൽ കാൽ നഷ്ടമായി. മറ്റൊരു സൈനികന് ഗുരുതരമായി പരുക്കേറ്റു. എന്നാൽ കുഴിബോംബ് നിറഞ്ഞ മേഖലയിൽ ആളപായമില്ലാതെ ദൗത്യം മുന്നേറുന്നത് സൈന്യത്തിന്റെ കാര്യക്ഷമതയുടെ തെളിവാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
