മംഗ്‌ളൂരു: ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകനും നിരവധി കേസുകളില്‍ പ്രതിയുമായ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മെയ് 9വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അബ്ദുല്‍ സഫ്‌വാന്‍ (29), നിയാസ് (28), കലന്തര്‍ ഷാഫി (31), മുഹമ്മദ് മുസമ്മില്‍ (32), രഞ്ജിത്ത് (19), നാഗരാജ് (20) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മെയ് ഒന്നിനു രാത്രിയിലാണ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. ഇയാളെയും സുഹൃത്തുക്കളെയും വാഹനങ്ങളില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയത്. കൊലപാതകത്തിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഗൂഢാലോചനയില്‍ ഉന്നതര്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതേ കുറിച്ച് വിശദമായി ചോദിച്ചറിയുന്നതിനും കൊല നടന്ന സ്ഥലത്തു കൊണ്ടു പോയി തെളിവെടുപ്പ് നടത്തുന്നതിനുമാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2022ല്‍ നടന്ന മുഹമ്മദ് ഫാസില്‍ കൊലപാതകത്തിന്റെ പ്രതികാരമായാണ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതെന്നും നേരത്തെ കണ്ടെത്തിയിരുന്നു. പ്രസ്തുത കേസിലെ മുഖ്യപ്രതിയാണ് സുഹാസ് ഷെട്ടി. ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് ഫാസിലിന്റെ സഹോദരന്‍ ആദില്‍ മെഹ്‌റൂഫും അറസ്റ്റിലായിരുന്നു. സുഹാസ് ഷെട്ടി കൊലക്കേസിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേസ് എന്‍ഐഎയ്ക്ക് വിടണമെന്നുമാണ് സംഘ് പരിവാര്‍ സംഘടനകളുടെ ആവശ്യം. അതേ സമയം സുഹാസ് ഷെട്ടി ആക്രമിക്കപ്പെട്ട സ്ഥലത്തു ഉണ്ടായിരുന്ന രണ്ടു സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. സുഹാസ് ഷെട്ടി കൊലക്കേസിലെ രണ്ടാം പ്രതിയായ നിയാസിന്റെ ബന്ധുക്കളായ രണ്ടു സ്ത്രീകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്. എന്നാല്‍ ഇരുവരും യാദൃശ്ചികമായാണ് കൊലപാതകം നടന്ന സ്ഥലത്ത് എത്തിയതെന്നാണ് പൊലീസിനു ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരം.
