ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരെ സഹായിച്ചതിനു സൈന്യം കസ്റ്റഡിയിലെടുത്തയാൾ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നദിയിൽ മുങ്ങി മരിച്ചു. ഇംതിയാസ് അഹമ്മദ് മാഗ്രെ(23) ആണ് മരിച്ചത്.
കുൽഗാമിലെ ടാങ് മാർഗിലാണ് സംഭവം. ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ശനിയാഴ്ചയാണ് ഇംതിയാസിനെ സുരക്ഷാ സേന കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ കാടിനുള്ളിൽ ഒളിവിൽ കഴിയുന്ന ഭീകരർക്ക് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നതായി ഇംതിയാസ് സമ്മതിച്ചു. ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ സഹായിക്കാമെന്നും ഇയാൾ ഉറപ്പു നൽകി. ഇതുപ്രകാരം ഞായറാഴ്ച ഇംതിയാസിനെയും കൂട്ടി സൈന്യം കാട്ടിലെത്തി. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരോടു കാര്യങ്ങൾ വിശദീകരിക്കുകയായിരുന്ന ഇംതിയാസ് അപ്രതീക്ഷിതമായി നദിയിലേക്കു ചാടുകയായിരുന്നു. നീന്തി രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചെങ്കിലും ശക്തമായ കുത്തൊഴുക്കുള്ള നദിയിൽ മുങ്ങി മരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കസ്റ്റഡി മരണമാണെന്ന് ഇംതിയാസിന്റെ കുടുംബം ആരോപിച്ചു. എന്നാൽ അപ്രതീക്ഷിതമായ അപകടമാണ് സംഭവിച്ചതെന്നും ഉദ്യോഗസ്ഥർക്കു ഇതിൽ പങ്കില്ലെന്നും സൈന്യം വിശദീകരിച്ചു.







