ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്താനു ലഭിക്കുന്ന രാജ്യാന്തര സാമ്പത്തിക സഹായം നിർത്തലാക്കാൻ നടപടികളുമായി ഇന്ത്യ. പാക്കിസ്താനുള്ള സാമ്പത്തിക സഹായം നിർത്തിവയ്ക്കാൻ ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിനോട് (എഡിബി) ഇന്ത്യ ആവശ്യപ്പെട്ടു. എഡിബി തലവൻ മസാറ്റോ കാണ്ഡെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണു ഈ ആവശ്യം ഉന്നയിച്ചത്.
പാക്കിസ്താനുള്ള ധനസഹായം നിർത്തിവയ്ക്കാൻ ഇറ്റാലിയൻ ധനമന്ത്രിയുമായും ചില യൂറോപ്യൻ രാജ്യങ്ങളിലെ ഭരണാധികാരികളുമായും നിർമല സീതാരാമൻ സമാനമായ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പാക്കിസ്താനിലെ പൗരന്മാർക്കായി നൽകുന്ന പണം ഇന്ത്യക്കെതിരായ ഭീകര പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നതിന്റെ തെളിവുകൾ സഹിതം നൽകി ഇവരെ ബോധ്യപ്പെടുത്തനാണ് ശ്രമം.
ആഗോള കുറ്റകൃത്യ നിരീക്ഷണ സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റിൽ പാക്കിസ്താനെ ഉൾപ്പെടുത്താനും ഇന്ത്യ ശ്രമം ആരംഭിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ടാൽ അതു പാക്കിസ്താന്റെ വിദേശ നിക്ഷേപത്തെയും രാജ്യാന്തര ഇടപെടലുകളെയും ബാധിക്കും.







