ന്യൂഡൽഹി: പാക്കിസ്താനുമായുള്ള സംഘർഷം കടുക്കുന്നതിനിടെ സംസ്ഥാനങ്ങളോടു അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മോക്ഡ്രിൽ നടത്താൻ കേന്ദ്രസർക്കാർ നിർദേശിച്ചു. ശത്രുക്കളുടെ ആക്രമണമുണ്ടായാൽ നേരിടാനുള്ള തയാറെടുപ്പായി മേയ് 7ന് മോക് ഡ്രിൽ നടത്താൻ ചില സംസ്ഥാനങ്ങൾക്കു ആഭ്യന്തരമന്ത്രാലയം നിർദേശം നൽകുകയായിരുന്നു. 1971നു ശേഷം ആദ്യമായാണ് ഇത്തരമൊരു നിർദേശം കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഇന്ത്യ-പാക് യുദ്ധത്തിനു മുന്നോടിയായിട്ടായിരുന്നു 1971ൽ മോക് ഡ്രിൽ നടന്നത്.
മോക് ഡ്രില്ലിന്റെ ഭാഗമായി വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന ക്ഷമത ഉറപ്പാക്കണം. സ്വയം പ്രതിരോധിക്കുന്നതിനു പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണം. ആക്രമണമുണ്ടായാൽ അടിയന്തരമായി വൈദ്യുത ബന്ധം വിഛേദിക്കുന്നത്, ആളുകളെ കൂട്ടമായി ഒഴിപ്പിക്കുന്നത് എന്നിവയിലും ബോധവൽക്കരണവും പരിശീലനവും നൽകും.
കഴിഞ്ഞ ദിവസം പഞ്ചാബിലെ ഫിറോസ്പുരിൽ കരസേന മോക്ഡ്രിൽ നടത്തിയിരുന്നു. വൈദ്യുതി പൂർണമായും വിഛേദിച്ച് നടത്തിയ മോക്ഡ്രിൽ 30 മിനിറ്റോളം നീണ്ടു നിന്നു. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും തയാറെടുപ്പുകളുടെ ഭാഗമായ പതിവു പരിശീലനമാണ് നടന്നതെന്നും സൈനിക ഉദ്യോഗസ്ഥർ പ്രതികരിച്ചു.







