ജയ്പുർ: രാജസ്ഥാനിൽ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എംഎൽഎ അറസ്റ്റിൽ. ഭാരത് ആദിവാസി പാർട്ടി എംഎൽഎ ജയകൃഷ്ണ പട്ടേലാണ് അഴിമതി വിരുദ്ധ ബ്യൂറോയുടെ (എസിബി) പിടിയിലായത്. നിയമസഭയിൽ 3 ചോദ്യങ്ങൾ ചോദിക്കുന്നതിനു 10 കോടി രൂപ എംഎൽഎ കൈക്കൂലിയായി ആവശ്യപ്പെട്ടതായി ഖനി ഉടമകൾ എസിബിക്കു പരാതി നൽകുകയായിരുന്നു. എന്നാൽ വിലപേശലുകൾക്കൊടുവിൽ 2.5 കോടി രൂപയ്ക്കു സമ്മതിച്ചു. അഡ്വാൻസായി ഒരു ലക്ഷം രൂപ പരാതിക്കാർ നൽകി. അടുത്ത ഗഡുവായി 20 ലക്ഷം രൂപ എംഎൽഎ ക്വാർട്ടേഴ്സിൽ വച്ച് കൈമാറുന്നതിനിടെയാണ് അറസ്റ്റ്.
എംഎൽഎ കൈക്കൂലി ചോദിക്കുന്നതിന്റെ വിഡിയോ, ഓഡിയോ തെളിവുകൾ എസിബിക്കു ലഭിച്ചിട്ടുണ്ട്.
38 വയസ്സുകാരനായ പട്ടേൽ നിയമസഭയിലെ കന്നി അംഗമാണ്. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബാഗിദോര മണ്ഡലത്തിൽ വിജയിക്കുകയായിരുന്നു.







