ന്യൂഡൽഹി: ഇന്ത്യ-പാക് ബന്ധം സൈനിക സംഘർഷത്തിലേക്കു നീങ്ങുന്നതിനിടെ 2 ചാരന്മാരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക് ഷേർ മസ്സി, സൂരജ് മസ്സി എന്നിവരാണ് പിടിയിലായത്. അമൃത്സറിലെ പട്ടാളത്താവളത്തിന്റെയും എയർബേസിന്റെയും നിർണായക വിവരങ്ങളും ഫോട്ടോകളും ഇവർ പാകിസ്താനു കൈമാറുകയായിരുന്നു. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ അമൃത്സർ ജയിലിൽ കഴിയുന്ന കൊടും കുറ്റവാളി ഹർപ്രീത് സിങ്ങാണ് ഇവർക്കു പാക് അധികൃതരെ പരിചയപ്പെടുത്തിയത്. ഇയാളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിയിലെ ഇന്ത്യൻ സൈനിക നീക്കങ്ങളുടെ വിവരങ്ങൾ പാകിസ്താനു ചോർത്തിയ നൽകിയ യുവാവിനെ പിടികൂടിയിരുന്നു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയിൽ നിന്നു പണം വാങ്ങി പ്രവർത്തിച്ചിരുന്ന രാജസ്ഥാൻ സ്വദേശിയാണ് സംസ്ഥാന പൊലീസിന്റെ പിടിയിലായത്.
