തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉച്ചക്ക് നാടിനു സമര്‍പ്പിച്ചു.
വിഴിഞ്ഞം തുറമുഖത്തു നടന്ന അതിഗംഭീരവും ഉത്സച്ഛായ കലര്‍ന്നതുമായ ചടങ്ങിലാണ് അന്താരാഷ്ട്ര തുറമുഖത്തിന്റെ പൂര്‍ണ്ണമായ ആദ്യഘട്ടം അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
നാടിന്റെ പുരോഗതിയും അഭിവൃദ്ധിയും ജനങ്ങള്‍ക്കു തൊഴിലും സ്വയം പര്യാപ്തതയും ഉറപ്പാക്കാനുള്ള സമഗ്ര കാഴ്ചപ്പാടിന്റെ ആദ്യ ചുവടാണ്. അടിസ്ഥാന വികസനത്തിന്റെ പുരോഗതിക്ക് വന്‍കിട പദ്ധതികള്‍ അനിവാര്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇത്രയും കാലം കേരളത്തില്‍ ഇറക്കേണ്ടതും കേരളത്തില്‍ നിന്ന് കൊണ്ടു പോകേണ്ടതുമായ ചരക്കുകള്‍ വിദേശ തുറമുഖങ്ങളിലാണ് ഇറക്കിയിരുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതു മൂലം രാജ്യത്തിനു കിട്ടേണ്ടിയിരുന്ന വന്‍ വരുമാനം ഇല്ലാതായെന്നു മാത്രമല്ല, വിദേശ തുറമുഖങ്ങളിലിറക്കുന്ന ചരക്കുകള്‍ കേരളത്തിലെത്തിക്കുന്നതിനു കൂടുതല്‍ ചെലവു വഹിക്കേണ്ടതായും വന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനു വിവിധ വന്‍ പദ്ധതികളിലൂടെ റോഡ് ഗതാഗതവും കടല്‍ ഗതാഗതവും വ്യോമഗതാഗതവും സുഗമമാക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ രാജ്യ വ്യാപകമായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. തുറമുഖവുമായി ബന്ധപ്പെട്ട് വിഴിഞ്ഞത്ത് 5000 തൊഴിലവസരങ്ങളും ഉണ്ടായിക്കഴിഞ്ഞു.
വികസനപ്രവര്‍ത്തനം വേഗത്തിലും സുദൃഢമായും നടപ്പാക്കുന്നതിനു സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തുറമുഖത്തിന്റെ നിര്‍മ്മാണം 2048വോടെ പൂര്‍ണ്ണമായി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും അത് 2028നു മുമ്പു മുഴുവനാക്കാന്‍ അദാനി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ചടങ്ങില്‍ സ്വാഗതം പറഞ്ഞ സംസ്ഥാന ഷിപ്പിംഗ് മന്ത്രി വാസവന്‍ ഇക്കാര്യത്തില്‍ സ്വാഗത പ്രസംഗത്തിനിടയില്‍ പല തവണ അദാനിക്കു സ്വാഗതം പറയുകയും അഭിനന്ദിക്കുകയും ചെയ്തതു നല്ല മാറ്റമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി സ്വകാര്യവല്‍ക്കരണത്തെ പ്രശംസിക്കുന്നതു ആശാവഹമായ മാറ്റമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ വികസന കുതിപ്പിനു കൊച്ചിയിലെ ഷിപ് ബില്‍ഡിംഗ് പദ്ധതി വന്‍ കുതിപ്പു നല്‍കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ പാതയുടെ നിര്‍മ്മാണവും മുടങ്ങിക്കിടന്ന കൊല്ലം, ആലപ്പുഴ ബൈപാസുകളുടെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതും കേരളത്തില്‍ റോഡു ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റമാണ്. പൊന്നാനി, പുതിയാപ്പ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനം മത്സ്യത്തൊഴിലാളികള്‍ക്കു തൊഴില്‍ സുരക്ഷിതത്വവും അനായാസമായ തൊഴില്‍ സാധ്യതയും അതുവഴി സ്വസ്ഥമായ സ്വാശ്രയത്വവും വിഭാവനം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കു ആശ്വാസകരമായി ബ്ലൂ റവല്യൂഷന്‍ മത്സ്യയോജന തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
കേരളം സൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും നാടാണെന്നു പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകള്‍ക്കു മുമ്പേ കേരളം അങ്ങനെയായിരുന്നു. കേരളത്തിന്റെ പൂര്‍വ്വ ചരിത്രം അതാണ് എടുത്തു കാണിക്കുന്നത്.
പ്രകൃതി സൗന്ദര്യവും വികസന സാധ്യതയുമുള്ള കേരളത്തിന്റെ പുരോഗതിക്കു നമുക്ക് സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാം. അതിനു വേണ്ടി നമുക്ക് ഒന്നിക്കാം-പ്രധാനമന്ത്രി ആശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ ജോര്‍ജ്ജ് കുര്യന്‍, സുരേഷ് ഗോപി, ഗൗതം അദാനി, എം.പിമാരായ ശശി തരൂര്‍, വിന്‍സന്റ് എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന മന്ത്രിമാര്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, എംഎല്‍എമാര്‍, എംപിമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പതിനായിരക്കണക്കിനു ജനങ്ങള്‍ കേരളത്തിന്റെ അഭിമാന മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ചു.