ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

നാരായണന്‍ പേരിയ

ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാണ്. ലിഖിത ഭരണഘടനയുള്ള രാഷ്ട്രം. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണ് നമ്മുടേത്. വലിപ്പം മാത്രമല്ല സങ്കീര്‍ണ്ണതയും അതിനുണ്ട്. അതും ഒരു സവിശേഷതയാണ്. ബ്രിട്ടന്‍, അമേരിക്ക, കാനഡ, ആസ്ത്രേലിയ എന്നീ രാജ്യങ്ങളുടെ ഭരണഘടനകളോട് നമ്മുടെ ഭരണഘടനയ്ക്ക് കടപ്പാടുണ്ട്. ഭരണഘടനാ നിര്‍മ്മാണ സഭ-1949 നവംബര്‍ 26ന് ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തില്‍ വന്നു.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പാസ്സാക്കിയ നിയമസംഹിത. ഭൂരിപക്ഷം നേടി അധികാരത്തിലേറ്റിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ മന്ത്രിമാര്‍. അവര്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടായിരിക്കണം. എന്നാല്‍, നിരുത്തരവാദിത്വം കാണിച്ചാലോ? അടുത്ത ഇലക്ഷനില്‍ സമ്മതിദായകര്‍ പകരം വീട്ടും. അതുവരെ ക്ഷമിക്കണം; സഹിക്കണം.
തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവന്‍-രാഷ്ട്രപതി-പോലും നിയമം ലംഘിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ ശിക്ഷയുണ്ട്. ഇംപീച്ച്മെന്റ് നടപടിയിലൂടെ. സഭാംഗങ്ങില്‍ മൂന്നില്‍ രണ്ട് ഭാഗം അംഗങ്ങള്‍ ഇംപീച്ച്മെന്റ് ആവശ്യപ്പെടുന്ന പ്രമേയത്തെ അംഗീകരിക്കണം.
രാഷ്ട്രപതിക്ക് ഒരു പകരക്കാരനുണ്ട് ഉപരാഷ്ട്രപതി. രാഷ്ട്രപതിയുടെ അഭാവത്തില്‍ താല്‍ക്കാലാധികാരം വഹിക്കാം എന്നല്ലാതെ, അതിനപ്പുറം യാതൊരധികാരവും ഉപരാഷ്ട്രപതിക്കില്ല.
ജനാധിപത്യം എന്നാല്‍ പരോക്ഷമായി രാഷ്ട്രീയ പാര്‍ട്ടികളുടെ ആധിപത്യമാണ്. രാഷ്ട്രപതിക്കും പാര്‍ട്ടിക്കൂറും പക്ഷപാതവും ഉണ്ടാകാം. ആ പദവിയില്‍ അവരോധിക്കപ്പെടുന്നത് വരെ പരസ്യരാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരും ഉണ്ടാകുമല്ലോ. ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍, ഡോ. എ.പി.ജെ അബ്ദുല്‍ കലാം-ഇങ്ങനെ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഇതില്‍ നിന്നും വ്യത്യസ്തരായിട്ടുള്ളു.
ഈ വസ്തുതകളെല്ലാം മനസ്സില്‍ വെച്ചു കൊണ്ട് വേണം ഇപ്പോഴത്തെ ഒരു വിവാദ പ്രശ്നത്തെ വിലയിരുത്താനും അഭിപ്രായം പറയാനും. സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ല് നിയമമാകണമെങ്കില്‍ ജനോപകാര പ്രദമായ നടപടികള്‍ക്ക് ഉതകണമെങ്കില്‍ ഗവര്‍ണ്ണര്‍ അംഗീകരിക്കണം, ബില്ലില്‍ ഒപ്പിടണം. അതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. കാലതാമസമില്ലാതെ ഒപ്പിടും എന്ന് ഭരണഘടനാ നിര്‍മ്മാണ സഭ കരുതിയിട്ടുണ്ടാകും.
മന്ത്രിസഭ അംഗീകാരത്തിനായി സമര്‍പ്പിച്ച ബില്ലില്‍ എന്തെങ്കിലും പോരായ്മയോ, നിയമ വിരുദ്ധതയോ ഉണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാണിച്ച് തിരുത്താന്‍ ആവശ്യപ്പെട്ട് മടക്കിയയക്കാം. മന്ത്രി സഭ പരിശോധിച്ച് വേണ്ടത് ചെയ്ത് വീണ്ടും സമര്‍പ്പിക്കും. തിരുത്തേണ്ടതായി ഒന്നുമില്ലെങ്കില്‍ അത് വിശദീകരിക്കുന്ന കുറിപ്പോടെ. രണ്ടാമതും സമര്‍പ്പിക്കപ്പെട്ടാല്‍ ഒപ്പിടുക തന്നെ വേണം; അതാണ് നിയമം.
കേരള മന്ത്രിസഭ ഒപ്പിടാനയച്ച ബില്ലുകളില്‍ ചിലത് മുന്‍ ഗവര്‍ണ്ണര്‍ മാസങ്ങളോളം പിടിച്ചുവയ്ക്കുകയുണ്ടായി-തിരുത്തല്‍ നിര്‍ദ്ദേശിക്കാതെ. അദ്ദേഹം സ്ഥലം മാറിപ്പോയി. തമിഴ്നാട് ഗവര്‍ണ്ണര്‍ രവി, പത്ത് ബില്ലുകളാണത്രെ പിടിച്ചുവച്ചിരിക്കുന്നത്. മന്ത്രിസഭ ഉദ്ദേശിക്കുന്ന ജനക്ഷേമ പ്രവര്‍ത്തന പദ്ധതികള്‍ തടസ്സപ്പെട്ടു. ഈ അന്യായത്തിനെതിരെ ഇടപെടണം എന്ന് അപേക്ഷിച്ച് സംസ്ഥാനസര്‍ക്കാര്‍ പരമോന്നത നീതിപീഠമായ സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതിയിലെ രണ്ടംഗ ബെഞ്ച് ഗവര്‍ണ്ണരുടെ നിരുത്തരവാദിത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. താക്കീതു നല്‍കി.
ഗവര്‍ണ്ണര്‍ രവി ഒന്നും പ്രതികരിച്ചതായി കേട്ടില്ല. പക്ഷെ, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രോഷം പ്രകടിപ്പിച്ചു. സുപ്രീംകോടതി വിധിയെ രൂക്ഷമായി അപലപിച്ചു. ഒരു സാധാരണ പൗരനാണ് ഇത്തരത്തില്‍ പ്രതികരിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ഉപരാഷ്ട്രപതി അതിവിശിഷ്ട വ്യക്തിയാണല്ലോ. ആ പരിഗണന കോടതിവിധിയെ പരസ്യമായി വിമര്‍ശിക്കുന്നതിലും ഉണ്ടായിരിക്കും.
നിയമസഭ പാസാക്കി അംഗീകാരത്തിനയച്ച ബില്ല് പണ്ട് ഒരു കേരള ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയക്കുകയുണ്ടായി. 1957 സെപ്തംബര്‍ രണ്ടിന് നിയമസഭ പാസ്സാക്കിയ വിദ്യാഭ്യാസബില്ല്. സെപ്തംബര്‍ 19ന് കത്തോലിക്കാ മെത്രാന്‍ സമിതി, ബില്ലില്‍ ഒപ്പിടരുത് എന്ന് ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഗവര്‍ണ്ണര്‍ ആ നിവേദനമടക്കം ബില്ല് രാഷ്ട്രപതിക്കയച്ചു. രാഷ്ട്രപതി സുപ്രിം കോടതിക്ക് അയച്ചു. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ഇഷ്ടപ്പടി വിദ്യാലയങ്ങള്‍ നടത്താനുള്ള അവകാശത്തിന് എതിരാണ് ബില്ലിലെ വ്യവസ്ഥകള്‍ എന്ന് മെത്രാന്‍ സമിതി പറഞ്ഞത് രാഷ്ട്രപതിയും ശരിവച്ചു. കേസ് സുപ്രിംകോടതി പരിഗണിച്ചു.
കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ എം.സി സെത്തില്‍വാദ് ഹാജരായി. കേര സര്‍ക്കാരിനു വേണ്ടി ഡി.എന്‍ പ്രിറ്റ് എന്ന ബ്രിട്ടീഷ് അഭിഭാഷകന്‍ ഫീസ് വാങ്ങാതെ വാദിച്ചു. ചീഫ് ജസ്റ്റിസ് എസ്.ആര്‍ ദാസ് ഉള്‍പ്പെടെ ഏഴംഗബെഞ്ച് കേസ് പരിഗണിച്ചു. കേരള വിദ്യാഭ്യാസ ബില്ല് അതേ പടി ശരിവച്ചു കൊണ്ടുള്ള വിധിയുണ്ടായി.
സുപ്രിംകോടതി വിധിക്കെതിരെ മെത്രാന്‍സഭയും സമുദായ സംഘടനകളും പ്രധാന പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിനിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ ഇന്ദിരാഗാന്ധിയുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രധാനമന്ത്രിയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി മന്ത്രിസഭ പിരിച്ചുവിട്ടു
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പഞ്ചായത്തും അധികൃതരും മുഖം തിരിച്ചു; മൂന്നു വര്‍ഷം മുമ്പ് കോണ്‍ക്രീറ്റ് ഇളകി വീണു യാത്രക്കാര്‍ക്കു പരിക്കേറ്റതിനെ തുടര്‍ന്നു പൊളിച്ചു മാറ്റിയ വെയ്റ്റിംഗ് ഷെഡ്ഡിനു പകരം ഷെഡ് നിര്‍മ്മിക്കാന്‍ ഒരുങ്ങി നാട്ടുകാര്‍

You cannot copy content of this page