ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ് വാരയിൽ സാമൂഹിക പ്രവർത്തകനെ ഭീകരർ വീട്ടിൽ കയറി വെടിവച്ചു കൊന്നു. ഗുലാം റസൂൽ മഗരെ(45) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു ആക്രമം. വയറിലും ഇടത് കൈയ്യിലും വെടിയേറ്റ ഗുലാമിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്തു കൊണ്ട് ഭീകരർ ഗുലാമിനെ ആക്രമിച്ചുവെന്നത് വ്യക്തമല്ല.
അതിനിടെ ഭീകരർക്കു എതിരായ സൈനിക നടപടി ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 6 ദിവസത്തിനിടെ 10 ഭീകരരുടെ വീടുകൾ സുരക്ഷാസേന തകർത്തു. പാക്കിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയിബ, പഹൽഗാം ഭീകരാക്രമണം നടത്തിയ ദ റസിസ്റ്റൻസ് ഫ്രണ്ട് ഉൾപ്പെടെയുള്ള സംഘടനകളിലെ ഭീകർക്കു എതിരെയാണ് നടപടി. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിന്റെ വീടാണ് ഒടുവിൽ ബോംബ് വച്ച് തകർത്തത്. ശനിയാഴ്ച 60 ലധികം സ്ഥലങ്ങളിൽ റെയ്ഡും നടത്തി. ഭീകരരുടെ ഒളിത്താവളങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടാണിത്. ഇതിനിടയിൽ 60 ഭീകരരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
