സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരില്‍: എം.ടി. രമേശ്

കാസര്‍കോട്: വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ത്ഥികളും ആശാവര്‍ക്കര്‍മാരുമുള്‍പ്പെടെ നിസഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്നും വിവിധ സമരങ്ങളോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം വെച്ചുപുലര്‍ത്തുന്നതെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നടന്നു വരുന്ന വിവിധ സമരങ്ങള്‍ക്കെതിരെയുള്ള എല്‍ഡിഎഫ് നിലപാട് അവരുടെ കമ്മ്യൂണിസ്റ്റ് സ്വഭാവം നഷ്ടമായതിന് തെളിവാണ്. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളെ സമാശ്വസിപ്പിക്കുന്നതിന് പകരം സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി നോക്കാന്‍ ആവശ്യപ്പെടുന്നത് അനുചിതവും അപമാനിക്കുന്നതിന് തുല്യവുമാണ്. ആശാവര്‍ക്കര്‍മാരുടെ സമരം രണ്ട് മാസം പിന്നിടുമ്പോഴും സമാനമായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്.
യുവജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മടിക്കുന്ന ഡിവൈഎഫ്‌ഐ നാടിനു ആവശ്യമില്ലെന്നും ഒരു പക്ഷെ ലഹരി മാഫിയയ്ക്ക് ഇത്തരം ഒരു സംഘടന ആവശ്യമായി വന്നേക്കാമെന്നും എംടി രമേശ് പരിഹസിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ കേരള യാത്രയും വിക്‌സിത് കേരള കണ്‍വന്‍ഷനും ഏപ്രില്‍ 21 മുതല്‍ മെയ് 10 വരെയുള്ള തീയതികളില്‍ കേരളത്തിലെ 30 സംഘടനാ ജില്ലകളിലും നടക്കുമെന്നും എംടി രമേശ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page