കാസർകോട്: ബേഡകത്ത് തമിഴ്നാട് സ്വദേശി തിന്നർ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിക്കവേ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന മുന്നാട്ട് മണ്ണടുക്കം സ്വദേശിനി രമിത (27) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച പുലർച്ചെയാണ് മരണം. രമിതയുടെ ചികിത്സക്കായി നാട്ടുകാർ ഒരുമിച്ച് പണം സ്വരൂപിച്ചു വരുമ്പോഴാണ് മരണം. തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) ആണ് യുവതിയെ തിന്നർ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനാണ് രാമാമൃതം. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്നമുണ്ടാക്കുന്നത് രമിത, കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടതിലെ വിരോധത്തിലാണ് യുവതിയെ കൊല്ലാൻ ശ്രമിച്ചത്. കടമുറിയിൽ ഇരിക്കുകയായിരുന്ന രമിതയ്ക്കു നേരെ രാമാമൃതം കുപ്പിയിൽ കരുതിയ തിന്നർ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.പൊള്ളലേറ്റ് അത്യാസന്ന നിലയിലായിരുന്ന യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
